
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോല്‍ക്കാന്‍ കാരണം ഇംഗ്ലണ്ട് നിരയിലെ സാം കറനെന്ന ഓള്‍ റൗണ്ടറുടെ സാന്നിധ്യമാണെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ മികവിന് മുന്നിലല്ല ഇന്ത്യ അടിയറവ് പറഞ്ഞതെന്നും സാം കറനെന്ന ഓള്‍ റൗണ്ടറുടെ വ്യക്തിഗത മികവിന് മുന്നിലാണെന്നും ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടില്‍ നമ്മള്‍ ദയനീയമായി തോറ്റു എന്ന് ഞാന്‍ പറയില്ല. കാരണം നമ്മള്‍ പരമാവധി പരിശ്രമിച്ചു.
മികച്ച പ്രകടനം നടത്തുന്നവരെ അംഗീകരിച്ചേ മതിയാവു. ഇംഗ്ലണ്ട് നിരയിലെ പരമ്പരയുടെ താരത്തെ കണ്ടെത്താന്‍ എന്നോടും കോലിയോടുമാണ് ആവശ്യപ്പെട്ടത്. ഞങ്ങള്‍ക്ക് സംശയമൊട്ടുമില്ലായിരുന്നു. സാം കറനായിരുന്നു അത്. കറന്‍ ബാറ്റിംഗ് നിരയില്‍ എവിടെയാണ് ഇറങ്ങിയതെന്നും എങ്ങനെയാണ് സ്കോര്‍ ചെയ്തതെന്നും നോക്കിയാല്‍ മാത്രം മതി. അത് നമ്മളെ എത്രമാത്രം ബുദ്ധിമുട്ടിച്ചു എന്ന് മനസിലാക്കാന്‍. ഇംഗ്ലണ്ടിനേക്കാള്‍ ഉപരി സാം കറനാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്ന് ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 87/7 എന്ന സ്കോറില്‍ തകര്‍ന്നപ്പോഴാണ് കറന്‍ ക്രീസിലെത്തി കളി മാറ്റി മറിച്ചത്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 86/6 എന്ന സ്കോറിലേക്ക് വീണപ്പോഴും കറന്‍ രക്ഷകനായി. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിക്കറ്റ് നഷ്ടമില്ലാതെ നമ്മള്‍ 50 റണ്‍സിലെത്തിയപ്പോഴാണ് കറന്‍ വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചടി നല്‍കിയത്. അങ്ങനെ ഈ പരമ്പരയിലെ നിര്‍ണായക നിമിഷങ്ങളിലെല്ലാം കറന്‍ വിക്കറ്റും റണ്‍സും നേടി ഇംഗ്ലണ്ടിന്റെ രക്ഷകനായി. ഇതുതന്നെയായിരുന്നു രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും കറന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!