ജസ്പ്രീത് ബുമ്രക്കും ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും അവസാന ഓവര്‍ ശിവം ദുബെക്ക് നല്‍കിയ സൂര്യകുമാറിന്‍റെ തീരുമാനവും തിരിച്ചടിയായി.

ചെന്നൈ: സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലുയര്‍ത്തിയിട്ടും ഇന്ത്യക്ക് 100 റണ്‍സിന് മുകളിലുള്ള വിജയം നേടാനായില്ല. 108 റണ്‍സിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന്‍റെ നെറ്റ് റണ്‍റേറ്റ് മറികടക്കാനാവുമായിരുന്നുെവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സിംബാബ്‌വെ ടോട്ടല്‍ 148 റണ്‍സില്‍ ഒതുക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാനാവുമായിരുന്നു. എന്നാല്‍ ദുബെയുടെ ഓവറുകളില്‍ തകര്‍ത്തടിച്ച റിയാന്‍ ബെന്നറ്റ് സിംബാബ്‌വെ സ്കോര്‍ 184 റണ്‍സിലെത്തിച്ചതോടെ വിന്‍ഡീസിനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാനുളള അവസരം ഇന്ത്യ നഷ്ടമാക്കി.

ശിവം ദുബെയും രണ്ടോവറുകളാണ് ഇന്ത്യയുടെ 100 റണ്‍സിന് മുകളിലുള്ള ജയം തടഞ്ഞത്. രണ്ടോവറില്‍ 46 റണ്‍സാണ് ശിവം ദുബെ വഴങ്ങിയത്. രണ്ട് നോ ബോളും നാലു വൈഡുമെറിഞ്ഞ‌ ദുബെ തന്‍റെ ആദ്യ ഓവറില്‍ 26 ഉം രണ്ടാം ഓവറില്‍ 20ഉം റണ്‍സാണ് വഴങ്ങിയത്. ഇതോടെ ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യ രണ്ടോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് ദുബെയുടെ തലയിലായി.

ജസ്പ്രീത് ബുമ്രക്കും ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും അവസാന ഓവര്‍ ശിവം ദുബെക്ക് നല്‍കിയ സൂര്യകുമാറിന്‍റെ തീരുമാനവും തിരിച്ചടിയായി. അവസാന ഓവറില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഒരു വിക്കറ്റെടുത്തെങ്കിലും 20 റണ്‍സ് ദുബെ വിട്ടുകൊടുത്തു. 72 റണ്‍സ് ജയത്തോടെ രണ്ട് കളികളില്‍ ഒരു ജയമുള്ള ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് ഇപ്പോഴും -0.100 ആണ്. ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് ഇപ്പോഴും +1.791 നെറ്റ് റണ്‍റേറ്റുണ്ട്.

അവസാന മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഇന്ത്യയെയും വെസ്റ്റ് ഇന്‍ഡീസിനെയപം സംബന്ധിച്ച് ഇതൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാകും. ഇതില്‍ ജയിക്കുന്നവര്‍ക്ക് ദക്ഷിണാഫ്രിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താമെങ്കിലും മഴയോ മറ്റേതെങ്കിലും കാരണങ്ങളാലോ മത്സരം ഉപേക്ഷിക്കുകയും പോയന്‍റ് പങ്കുവെക്കുകയും ചെയ്താല്‍ ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക