Latest Videos

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരെ കീവീസ് കൂറ്റന്‍ ലീഡിലേക്ക്

By Web TeamFirst Published Dec 27, 2018, 10:59 AM IST
Highlights

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231  റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് ദിവസം ഇനിയും ശേഷിക്കെ അവര്‍ക്ക് 305 റണ്‍സിന്റെ ലീഡായി. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 74 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് ദിവസം ഇനിയും ശേഷിക്കെ അവര്‍ക്ക് 305 റണ്‍സിന്റെ ലീഡായി. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 74 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 104ന് അവസാനിച്ചു. രണ്ടാം ദിനം നാല് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ട്രന്റ് ബൗള്‍ട്ടിന്റെ പ്രകടനമാണ് ലങ്കയുടെ നടുവൊടിച്ചത്. കിവീസ് ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സാണ് നേടിയിരുന്നത്. 

ഇന്ന് കളി നിര്‍ത്തുമ്പോള്‍ ടോം ലാഥം (74), റോസ് ടെയ്‌ലര്‍ (25) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍ ജീത് റാവല്‍ (74), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ലാഹിരു കുമര, ദില്‍റുവാന്‍ പെരേര എന്നിവരാണ് ലങ്കയുടെ വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ, ട്രന്റ് ബൗള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കയെ തകര്‍ത്തത്. 15 പന്തുകള്‍ക്കിടെ ആറ് വിക്കറ്റാണ് ബൗള്‍ട്ട് പിഴുതത്‌. അതും നാല് റണ്‍ മാത്രം വിട്ടുകൊടുത്ത്. മൊത്തത്തില്‍ 15 ഓവറില്‍ 30 റണ്‍ മാത്രം വിട്ടുനല്‍കിയാണ് ബൗള്‍ട്ട് ആറ് വിക്കറ്റ് സ്വന്തമാക്കിയത്‌. 

88ന് നാല് എന്ന നിലയിലാണ് സന്ദര്‍ശകരായ ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ആറും നേടിയത് ബൗള്‍ട്ട. ആദ്യദിവസം ടിം സൗത്തി മൂന്നും കോളിന്‍ ഗ്രാന്‍ഡ്‌ഹോം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ഇന്ന് ആദ്യം നഷ്ടമായത് റോഷന്‍ സില്‍വ (21)യുടെ വിക്കറ്റാണ്. പിന്നാലെ 38ാം ഓവറിന്റെ ആദ്യ പന്തില്‍ നിരോഷന്‍ ഡിക്‌വെല്ല (4)യേയും ബൗള്‍ട്ട് മടക്കിയയച്ചു. ആ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി ബൗള്‍ട്ട് സ്വന്തമാക്കി. ദില്‍റുവാന്‍ പെരേര (0), സുരംഗ ലക്മല്‍ (0) എന്നിവരാണ് മടങ്ങിയത്. 

സൗത്തിയുടെ ഓരോവറിന് ശേഷം വീണ്ടും പന്തെറിയാനെത്തിയ ബൗള്‍ട്ട് രണ്ട് വിക്കറ്റുകള്‍ കൂടി നേടി. ദുശമന്ദ ചമീര (0), ലാഹിരു കുമാര (0) എന്നിവരേയാണ് ബൗള്‍ട്ട് മടക്കിയത്. എയ്ഞ്ചലോ മാത്യൂസ് (33) പുറത്താവാതെ നിന്നു. മാത്യൂസ് തന്നെയാണ് ടോപ് സ്‌കോററും. ലങ്കയുടെ എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്നലെ ധനുഷ്‌ക ഗുണതിലക (8), ദിമുദ് കരുണാരത്നെ (7), ദിനേശ് ചാണ്ഡിമല്‍ (6), കുശാല്‍ മെന്‍ഡിസ് (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മെന്‍ഡിസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കിയപ്പോള്‍ ബാക്കി മൂന്ന് വിക്കറ്റുകള്‍ സൗത്തി വീഴ്ത്തി. നേരത്തെ, സൗത്തിയുടെ അര്‍ധ സെഞ്ചുറിയാണ് കിവീസിനെ 150 കടത്തിയത്.

ആദ്യ ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനെ 178ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് സുരംഗ ലക്മലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുമ്പ് ബാറ്റ് താഴ്ത്തുകയായിരുന്നു. 68 റണ്‍സ് നേടിയ വാലറ്റക്കാരന്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. വാട്ലിങ് 46 റണ്‍സെടുത്തു. ലക്മലിന് പുറമെ ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി.  

സ്‌കോര്‍ ബോര്‍ഡില്‍ 64 റണ്‍സ് മാത്രമുള്ളപ്പോള്‍ ആതിഥേയര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. ജീത് റാവല്‍ (6), ടോം ലാഥം (10), കെയ്ന്‍ വില്യംസണ്‍ (2), റോസ് ടെയ്ലര്‍ (27), ഹെന്റി നിക്കോള്‍സ് (1), കോളിന്‍ ഗ്രാന്‍ഡ്ഹോം (1) എന്നിവര്‍ പവലിയനിലേക്ക് മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന വാട്ലിങ്- സൗത്തി സഖ്യം കൂട്ടിച്ചേര്‍ത്ത 108 റണ്‍സാണ് കിവീസിന് തുണയായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൗത്തി ആറ് ബൗണ്ടറിയും മൂന്ന് സിക്സും നേടി. നാല് ഫോറ് ഉള്‍പ്പെടുന്നതായിരുന്നു വാട്ലിങ്ങിന്റെ ഇന്നിങ്സ്. എന്നാല്‍ സൗത്തിയെ പുറത്താക്കി ദില്‍റുവാന്‍ പെരേര ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ വാലറ്റക്കാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല. നീല്‍ വാഗ്‌നര്‍ (0) അജാസ് പട്ടേല്‍ (2), വാട്ലിങ് എന്നിവരും പുറത്തായതോടെ കിവീസ് കൂടാരം കയറി.

click me!