ഏഷ്യാ കപ്പ്: കേദാറിന്‍റെ സൂപ്പര്‍ സ്‌പെല്‍; പാക്കിസ്ഥാന്‍ തരിപ്പണം

By Web TeamFirst Published Sep 19, 2018, 7:37 PM IST
Highlights
  • ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് അവരുടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. 33 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 121 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് അവരുടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. 33 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 121 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്.  ഫഹീം അഷ്‌റഫ്, മുഹമ്മദ് അമീര്‍ എന്നിവരാണ് ക്രീസില്‍.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പാക്കിസ്ഥാന്‍ ബാബര്‍ അസം (62 പന്തില്‍ 47), ഷൊയ്ബ് മാലിക്ക് (67 പന്തില്‍ 48) എന്നിവരിലൂടെ കരകയറുകയായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവിന്റേയും കേദാര്‍ ജാദവിന്റേയും ബൗളിങ് പാക്കിസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. നേരത്തെ, ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് (7 പന്തില്‍ 2), ഫഖര്‍ സമാന്‍ (9 പന്തില്‍ 0) എന്നിവരെ തുടക്കത്തില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ മത്സരത്തില്‍ ഇന്ത്യക്ക് ആധിപത്യം നല്‍കിയിരുന്നു. 

പിന്നീടാണ് അസം- മാലിക് സഖ്യം ഒത്തുച്ചേര്‍ന്നത്. നാലാം വിക്കറ്റില്‍ ഇവര്‍ 82 റണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അസമിനെ മനോഹരമായ ഒരു പന്തില്‍ കുല്‍ദീപ് വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെ എത്തിയത് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. സര്‍ഫറാസിനെ ആവട്ടെ കേദാറും മടക്കി. ബൗണ്ടറി ലൈനില്‍ സബ് ഫീല്‍ഡര്‍ മനീഷ് പാണ്ഡെയുടെ മനോഹരമായ ക്യാച്ച്. വലിയ ഷോട്ടിന് മുതിര്‍ന്ന സര്‍ഫറാസിനെ ബൗണ്ടറി ലൈനില്‍ പാണ്ഡെ പിടിച്ചു. ക്യാച്ചിനിടെ താരത്തിന്റെ നിയന്ത്രണം വിട്ടെങ്കിലും പന്ത് വായുവിലേക്കിട്ട് താരം വീണ്ടും കൈപ്പിടിയിലൊതുക്കി. 

ആറ് റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. റണ്ണൗട്ടിന്റെ രൂപത്തില്‍ ഷൊയ്ബ് മാലിക്ക് (67 പന്തില്‍ 43) മടങ്ങിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. അമ്പാട്ടി റായുഡുവിന്റെ നേരിട്ടുള്ള ഏറില്‍ മാലിക്ക് റണ്ണൗട്ടായി. പിന്നാലെ ആസിഫ് അലി ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത ജാദവിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി. 

എട്ട് റണ്‍സെടുത്ത ഷദാബ് ഖാനെ ജാദവിന്റെ തന്നെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ പാക്കിസ്ഥാന്‍ 33 ഓവറില്‍ 121 എന്ന നിലയിലേക്ക് തകര്‍ന്നു. ജാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ രണ്ടും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്്ത്തി.

click me!