അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് ഫലങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഏത് കോമ്പിനേഷനാണോ ടീമിന് വിജയം തരുന്നത്, ആ ഇലവനെ മാത്രമേ കളിപ്പിക്കൂ എന്നും ഗംഭീർ പറഞ്ഞു.

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ 125 റൺസിന്‍റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ സെലക്ഷൻ വിവാദം പുകയുന്നു. ടി20 ചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്. ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് തകർന്നടിഞ്ഞു. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഹാരി ബ്രൂക്കിന്‍റെ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ച 5 മത്സരങ്ങളിൽ നാലിലും തോറ്റ ഇന്ത്യ ഗംഭീറിന് കീഴിൽ കടുത്ത പ്രതിസന്ധിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ തോൽവിയേക്കാൾ വലിയ ചർച്ചയാകുന്നത് മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് തുടർച്ചയായി ഒഴുവാക്കുന്നതാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ ടൂർണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. എന്നിട്ടും ഗംഭീർ-ശ്രേയസ് സഖ്യത്തിന് കീഴിൽ സഞ്ജുവിന് എന്തുകൊണ്ട് അവസരം നൽകുന്നില്ല എന്ന ചോദ്യം ആരാധകരും മുൻ താരങ്ങളും ഉന്നയിച്ചു കഴിഞ്ഞു. പവർപ്ലേയിലെ തകർച്ചയ്ക്കിടെ ഹർഷിത് റാണയെ ബാറ്റിങ്ങിന് ഇറക്കിയ മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ മുൻ താരം ദിനേഷ് കാർത്തിക് അടക്കമുള്ളവർ പരസ്യമായി രംഗത്തുവന്നിരുന്നു.

'സഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്, തിരിച്ചു വരവ് സാധ്യം'; നിലപാട് വ്യക്തമാക്കി ഗംഭീർ

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് കോച്ച് ഗൗതം ഗംഭീർ മറുപടി നല്‍കി. സഞ്ജുവിനെ ടീമിന്‍റെ പ്ലാനുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെന്ന് ഗംഭീർ വ്യക്തമാക്കി. സഞ്ജു സാംസണ് ടീമിലെ തന്‍റെ സ്ഥാനത്തെക്കുറിച്ച് ആവശ്യമായിരുന്ന വ്യക്തത എന്‍റെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്. അത് കോച്ചും കളിക്കാരനും തമ്മിൽ മാത്രം നടക്കേണ്ട സ്വകാര്യ സംഭാഷണമാണ്, അത് പുറത്തുപറയാൻ കഴിയില്ല. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അസാധാരണമാണ്. അതിൽ ആർക്കും തർക്കമില്ല. എന്നാൽ ചില സമയങ്ങളിൽ നമ്മൾ കളിക്കാരുടെ നിലവിലെ ഫോം കൂടി പരിഗണിക്കേണ്ടി വരും. ഈ പരമ്പരയിൽ സഞ്ജുവിന് ഇനി തിരിച്ചുവരാൻ കഴിയില്ല എന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല.ടീം സെലക്ഷനിലെ തന്‍റെ കടുത്ത നിലപാട് ഗംഭീർ ആവർത്തിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് ഫലങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഏത് കോമ്പിനേഷനാണോ ടീമിന് വിജയം തരുന്നത്, ആ ഇലവനെ മാത്രമേ കളിപ്പിക്കൂ എന്നും ഗംഭീർ പറഞ്ഞു. ഓരോ കളിക്കാരനും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള തങ്ങളുടെ സ്ഥാനം സ്വന്തം പ്രകടനത്തിലൂടെ നേടിയെടുക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ലെന്നും ഗംഭീർ സമ്മതിച്ചു. സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. അത് അയർലൻഡിലായാലും ഇംഗ്ലണ്ടിലായാലും. ഞങ്ങൾ നന്നായി കളിച്ചിരുന്നുവെങ്കിൽ തുടർച്ചയായി നാല് മത്സരങ്ങൾ തോൽക്കേണ്ടി വരില്ലായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.

ബ്രിസ്റ്റോളിലെ കനത്ത തോൽവി ഇന്ത്യൻ ടീമിന്‍റെ ഘടനയെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. സഞ്ജുവിന്‍റെ കരിയർ അവസാനിച്ചിട്ടില്ലെന്ന് ഗംഭീർ പറയുമ്പോഴും, വരും മത്സരങ്ങളിൽ ടീം വിജയിച്ചില്ലെങ്കിൽ ഓരോ സെലക്ഷൻ തീരുമാനങ്ങളും കൂടുതൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക