
കല്‍പ്പറ്റ: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സെമി കാണാന്‍, കാണികള്‍ കൂടുതലായി എത്തണമെന്ന് സഞ്ജു സാംസണ്‍. ടീം ഫൈനലില്‍ എത്തിയാല്‍ കളിക്കാന്‍ ഇറങ്ങുമെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിര്‍ണായക മത്സരമായതിനാലാണ് വിരലിന് പൊട്ടലുണ്ടായിട്ടം ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഒറ്റ കൈയുമായി ബാറ്റിംഗിനിറങ്ങിയത്. ടീമിന്റെ രണ്ടാം ഇന്നിംഗ്സില്‍ എത്ര റണ്‍സ് കൂട്ടിചേര്‍ക്കാന്‍ പറ്റുമെന്ന് മാത്രമെ അപ്പോള്‍ ചിന്തിച്ചുള്ളു. ടീമിനായ പരമാവധി സമര്‍പ്പിക്കാന്‍ എന്നും ഒരുക്കമാണ്. ജലജ് സക്സേന നല്ല ഫോമിലായിരുന്നു. സക്സേനയുടെ കൂടെ അഞ്ചോ പത്തോ റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലെ എന്നാണ് കരുതിയത്. അത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാക്കുമെന്നറിയാമായിരുന്നു.
ടീം സെമിയെലിത്തിയതില്‍ സന്തോഷമുണ്ട്. അതേസമയം ഇത്രയുംകാലം ആഗ്രഹിച്ച നേട്ടത്തില്‍ ടീം എത്തുമ്പോള്‍ സെമിയില്‍ കളിക്കാനാവില്ലെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ടീം ഫൈനലില്‍ എത്തിയാല്‍ എന്തു ചെയ്തിട്ടായാലും കളിക്കാനിറങ്ങണം എന്നു തന്നെയാണ് ആഗ്രഹം. നമ്മുടെ നാട്ടില്‍ തന്നെയാണ് സെമി പോരാട്ടത്തിനിറങ്ങുന്നത്. അതുകൊണ്ട് ഗ്രൗണ്ട് സപ്പോര്‍ട്ട് ഏറെ പ്രധാനമാണ്. സെമിയില്‍ കേരളത്തെ പിന്തുണക്കാന്‍ കൂടുതല്‍ കാണികള്‍ എത്തണമെന്നാണ് ആഗ്രഹം. വിദര്‍ഭ കടുപ്പമേറിയ എതിരാളികളാണെങ്കിലും നിലവിലെ ഫോമില്‍ അവരെ തോല്‍പ്പിക്കാമെന്ന വിശ്വാസമുണ്ടെന്നും സഞ്ജു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!