
പാരീസ്: കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍ ആര്‍ക്കെങ്കിലും മറക്കാനാകുമോ. അത് മറന്നവര്‍ക്ക് പോലും അന്ന് റയലിന് വേണ്ടി റൊണാള്‍ഡോ നേടിയ പറക്കും ഗോള്‍ ഇന്നും ഓര്‍മകളില്‍ രോമാഞ്ചത്തോടെ തിളങ്ങി നില്‍പ്പുണ്ടാകും. ഇപ്പോള്‍ റൊണാള്‍ഡോയുടെ തട്ടകമായ യുവന്‍റസിന് എതിരെ അന്ന് റയല്‍ കുപ്പായത്തില്‍ റോണോ നേടിയ ബെെസെെക്കിള്‍ കിക്ക് ഗോളിനെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോളായി യുവേഫ തെരഞ്ഞെടുത്തു.
വോട്ടിംലൂടെയാണ് മികച്ച ഗോള്‍ യുവേഫ തെരഞ്ഞെടുത്തത്. 3,46,975 വോട്ടുകള്‍ ആകെ വീണതില്‍ ഏകദേശം രണ്ട് ലക്ഷം വോട്ടുകളും പെട്ടിയിലാക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് റൊണാള്‍ഡോയുടെ ഗോളിന്‍റെ കുതിപ്പ്.
സൂപ്പര്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണെ വെറും കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് റൊണാള്‍ഡോയുടെ ഷോട്ട് യുവെ പോസ്റ്റിലേക്ക് പറന്നിറങ്ങിയത്. യുവന്‍റസിന്‍റെ ആരാധകര്‍ ഏഴുന്നേറ്റ് നിന്ന് കയ്യടിച്ച് താരത്തെ അഭിനന്ദിക്കുകയും ചെയ്തു. ആര്‍ബി ലെയ്പ്സിഗ്ഗിനെതിരെ മാഴ്സലെയ്ക്ക് വേണ്ടി ഫ്രഞ്ച് താരം ദിമിത്രി പയറ്റ് നേടിയ ഗോളാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
സ്പെയിന് വേണ്ടി അണ്ടര്‍ 17 യൂറോ കപ്പിന്‍റെ കലാശ പോരാട്ടത്തില്‍ ഇവാ നവ്റാറോ നേടിയ ഗോള്‍ മൂന്നാം സ്ഥാനത്തെത്തി. 2015ലാണ് യുവേഫ ഗോള്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ആരംഭിച്ചത്. ആദ്യ രണ്ട് സീസണുകളില്‍ ബാഴ്സയുടെ സൂപ്പര്‍താരം ലിയോണല്‍ മെസിയാണ് പുരസ്കാരം നേടിയത്. കഴിഞ്ഞ വര്‍ഷം യുവന്‍റസിന്‍റെ മാരിയോ മാന്‍സൂക്കിച്ചാണ് ഗോള്‍ ഓഫ് ദി ഇയറിന് അര്‍ഹനായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!