
ബേ ഓവല്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ തന്‍റെ ക്ലാസ് തെളിയിക്കുകയായിരുന്നു കിവീസ് ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലര്‍. തുടര്‍ച്ചയായി ആറ് 50+ സ്‌കോറുമായി ഇന്ത്യയെ നേരിടാനിറങ്ങിയ ടെയ്‌ലര്‍ക്ക് ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങാനായിരുന്നില്ല. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ടെയ്‌ലര്‍ 59-3 എന്ന നിലയില്‍ തകര്‍ന്ന കിവീസിനെ കരകയറ്റി വിമര്‍ശനങ്ങളെ മറികടന്നു.
ബേ ഓവലില്‍ 106 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതം 93 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. തകര്‍പ്പന്‍ ഇന്നിംഗ്‌സോടെ അപൂര്‍വ പട്ടികയില്‍ ഇടംനേടാന്‍ ടെയ്‌ലര്‍ക്കായി. ഇന്ത്യക്കെതിരെ ഏകദിനത്തില്‍ ആയിരത്തിലേറെ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ കിവീസ് ബാറ്റ്സ്‌മാനാണ് ടെയ്‌ലര്‍. ഇതിഹാസ താരങ്ങളായ നഥാന്‍ ആസിലും സ്റ്റീഫന്‍ ഫ്ലെമിംഗുമാണ് മുന്‍ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിരയില്‍ സെഞ്ചുറിക്കരികെ പുറത്തായ ടെയ്‌ലറും അര്‍ദ്ധ സെഞ്ചുറി നേടിയ ലഥാമും(51) മാത്രമാണ് തിളങ്ങിയത്. നാലാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടെയ്‌ലര്‍- ലഥാം സഖ്യം ന്യൂസീലന്‍ഡ് ഇന്നിംഗ്സില്‍ നിര്‍ണായകമായി. ഇന്ത്യക്കായി ഷമി മൂന്നും പാണ്ഡ്യയും ഭുവിയും ചാഹലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ 49 ഓവറില്‍ 243 റണ്‍സില്‍ ന്യൂസീലന്‍ഡ് പുറത്താവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!