Latest Videos

സിന്ധുവിന്റെ പ്രതികാരം; ഒകുഹാര വീണു

First Published Aug 3, 2018, 10:23 PM IST
Highlights
  • ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്നു സിന്ധുവിന്റെ മുന്നേറ്റം.
     

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരം പി.വി സിന്ധു സെമിയില്‍ കടന്നു. ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 21-17, 21-19.ഇതോടെ കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒകുഹാരയില്‍ നിന്നേറ്റ തോല്‍വിക്ക് പകരം വീട്ടാനും സിന്ധുവിന് സാധിച്ചു. 

58 മിനിറ്റില്‍ സിന്ധു മത്സരം സ്വന്തമാക്കി. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പം ഇരു താരങ്ങളും പൊരുതിയെങ്കിലും അവസാന നിമിഷം സിന്ധു മുന്നിലെത്തുകയായിരുന്നു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധു മുന്നിലായിരുന്നു. പിന്നീട് സിന്ധു 17-13 ന്റെ ലീഡ് നേടി മത്സരത്തില്‍ ഏറെ മുന്നിലെത്തുകയായിരുന്നു. ഒടുവില്‍ ആദ്യ ഗെയിം 21-17 എന്ന സ്‌കോറിനു സിന്ധു കൈക്കലാക്കി. 

രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ ഒകുഹാര 9-3നു ലീഡ് ചെയ്തിരുന്നു. ഇടവേള സമയത്ത് സിന്ധു ലീഡ് നില 8-11ല്‍ എത്തിച്ചു. ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായി മൂന്ന് പോയിന്റ് നേടി ജപ്പാന്‍ താരത്തിനൊപ്പമെത്തി. 19-19 ല്‍ ഇരു താരങ്ങളും ഒപ്പമെത്തിയെങ്കിലും സിന്ധു ഗെയിം 21-19നു നേടി സെമി ഉറപ്പിച്ചു. ഇതോടെ ചാംപ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലം ഉറപ്പിച്ചു. അകാനെ യമാഗൂച്ചിയാണ സെമിയില്‍ സിന്ധുവിന്റെ എതിരാളി.
 

click me!