ദുബായ്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന് സ്റ്റീവ് സ്മിത്തിന് വിലക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചത് വിവാദമായിരുന്നു. ഇതില്‍ ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ടെന്ന് ഐസിസി കണ്ടെത്തി. മാച്ച് ഫീയുടെ 100 ശതമാനം പിഴയും സ്മിത്ത് അടയ്ക്കണം.
എന്നാല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ട ഓപ്പണിങ് ബാറ്റ്സ്മാന് കാമറോണ്‍ ബെന്‍ക്രോഫ്റ്റ് മാച്ച് ഫീയുടെ 75 ശതമാനം പിഴയടയ്ക്കണം. മൂന്ന് ഡീ മെറിറ്റ് പോയിന്റും ബെന്‍ക്രോഫ്റ്റിന് ഏര്‍പ്പെടുത്തി. നേരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സ്മിത്ത് രാജിവച്ചിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയുടെയും സര്‍ക്കാരിന്റേയും നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി. സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍ കാമറൂണ്‍ ബാൻക്രോഫ്റ്റ് നടത്തി 'ചുരണ്ടല്‍' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചു.
സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സ്മിത്ത് പറഞ്ഞു. ഉച്ചയൂണിന്റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്കരിച്ചത്. എന്നാല്‍ നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മികതയ്ക്കും ആവേശത്തിനും ഒപ്പം നില്ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു.