
വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ വനിതാ ടീമിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ദാന. പുരുഷ ടീം നായകന്‍ വിരാട് കോലിയെപ്പോലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നച് മന്ദാനയുടെയും ശീലമാണ്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായ ട്വനറി-20 മത്സരത്തില്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യക്കാരിയുടെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ച് മന്ദാന റെക്കോര്‍ഡിട്ടിരുന്നു. റെക്കോര്‍ഡുകളില്‍ മാത്രമല്ല ജേഴ്സിയിലും കോലിയുമായി മന്ദാനക്ക് സാമ്യമുണ്ട്. ഇരുവരും ധരിക്കുന്നത് പതിനെട്ടാം നമ്പര്‍ ജേഴ്സിയാണ്.
എന്നാല്‍ ഇത് കോലിയെ അനുകരിക്കാനാണെന്ന് തെറ്റിദ്ധരിക്കരുത്. പതിനെട്ടാം നമ്പര്‍ ജേഴ്സി ധരിക്കാനുള്ള കാരണം തുറന്നു പറയുകയാണ് സ്മൃതി ഇത്തവണ ചാഹല്‍ ടിവിയില്‍.
ടീമിലെത്തിയ കാലത്ത് ഏഴാം നമ്പര്‍ ജേഴ്സി ലഭിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ സ്കൂളിലെ റോള്‍ നമ്പറും ഏഴായിരുന്നു. എന്നാല്‍ അത് ലഭ്യമായില്ല. പിന്നെ ഞാന്‍ 18 കിട്ടുമോ എന്ന് നോക്കി. കാരണം എന്റെ ജന്‍മദിനം 18നാണ്. അതുകൊണ്ടാണ് ഞാന്‍ പതിനെട്ടാം നമ്പര്‍ ജേഴ്സി തെരഞ്ഞെടുത്തത്. ആ സമയം വിരാട് കോലിയുടെയും ജേഴ്സി നമ്പര്‍ 18 ആണെന്ന് എനിക്കറിയില്ലായിരുന്നു.
തന്റെ ബാറ്റിങ് കണ്ട് എന്തെങ്കിലും പഠിക്കാന്‍ സാധിച്ചോ എന്ന് ചാഹല്‍ ചോദിച്ചപ്പോള്‍ മന്ദാനയുടെ മറുപടിയും രസകരമായിരുന്നു. ശരിയാണ്, ഹാമില്‍ട്ടണിലെ നാലാം ഏകദിനത്തിലെ നിങ്ങളുടെ ബാറ്റിംഗ് എന്നെ ഒരുപാട് പ്രചോദിപ്പിച്ചു. എന്റെ കളി മെച്ചപ്പെടുത്തണം എന്ന് അത് കണ്ടപ്പോള്‍ എനിക്ക് തോന്നി. ബാറ്റിംഗിലേക്ക് വരുമ്പോള്‍ നിങ്ങളും എന്നെ പ്രചോദിപ്പിക്കുന്നവരില്‍ ഒരാളാണെന്നും മന്ദാന പറഞ്ഞു. ഇന്ത്യ വെറും 92 റണ്‍സിന് പുറത്തായ ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 18 റണ്‍സുമായി ചാഹലായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!