മുന്‍ താരം ആര്‍ അശ്വിന്‍, സര്‍ഫറാസ് ഖാനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 

ചെന്നൈ: സര്‍ഫറാസ് ഖാനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം ആര്‍ അശ്വിന്‍. വിജയ് ഹസാരെ ട്രോഫിയില്‍ സര്‍ഫറാസിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെയാണ് അശ്വിന്റെ നിര്‍ദേശം. റെഡ് ബോളില്‍ മാത്രമല്ല, വൈറ്റ്‌ബോളിലും തകര്‍ത്തടിക്കുകയാണ് സര്‍ഫറാസ് ഖാന്‍. സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിലെ ഏഴ് ഇന്നിംഗ്‌സില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ ര്‍ഫറാസ് നേടിയത് 329 റണ്‍സ്. സട്രൈക്കറ്റ് റേറ്റ് 202. ബാറ്റിംഗ് ശരാശരി 65.

Add Asianetnews as a Preferred SourcegooglePreferred

ഇതിന് പിന്നാലെ ആയിരുന്നു വിജയ് സാരെ ട്രോഫിയില്‍ സര്‍ഫറാസിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഗോവയ്‌ക്കെതിരെ 56 പന്തില്‍ സെഞ്ച്വറിയിലെത്തിയ മുംബൈ താരം 75 പന്തില്‍ നേടിയത് 157 റണ്‍സ്. പതിനാല് സിക്‌സറുകള്‍ അടങ്ങിയ ഇന്നിംഗ്‌സ്. രഞ്ജി ട്രോഫിയിലെ തുടര്‍ സെഞ്ച്വറികളിലൂടെ കിട്ടിയ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന വിശേഷണം കൂടിയാണിപ്പോള്‍ സര്‍ഫറാസ് ഗാലറിയിലേക്ക് പറത്തുന്നത്. ഇതിന് പിന്നാലെയാണ് സര്‍ഫറാസിനെ വരുന്ന ഐപിഎല്ലില്‍ കളിപ്പിക്കണമെന്ന് ആര്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ആവശ്യപ്പെട്ടത്.

അവന്‍ കതകില്‍ മുട്ടുകയല്ല, തകര്‍ക്കുകയാണ് എന്ന തലക്കെട്ടോടെയുള്ള കുറിപ്പിലൂടെ ആയിരുന്നു അശ്വിന്റെ നിര്‍ദേശം. താരലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് സിഎസ്‌കെ സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആയുഷ് മാത്രേ, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രൂയിസ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിരയില്‍ ഇടംപിടിക്കുക സര്‍ഫറാസിന് അത്ര എളുപ്പമായിരിക്കില്ല. ഇരുപത്തിയെട്ടുകാരനായ സര്‍ഫറാസ് ആറ് ടെസ്റ്റില്‍ ഇന്ത്യക്കായി ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 371 റണ്‍സെടുത്തിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമായി മുംബൈതാരം 4863 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 301 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അമിതഭാരമെന്ന വിമര്‍ശനം ഉയര്‍ന്നതോടെ കഠിനപരിശ്രമത്തിലൂടെ പതിനേഴ് കിലോ കുറച്ചാണ് സര്‍ഫറാസ് ഈ സീസണില്‍ കളിക്കുന്നത്.

YouTube video player