
കൊല്‍ക്കത്ത: ട്വന്റി-20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാത്തതിനെക്കുറിച്ച് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ടോളിഗഞ്ച് ക്രിക്കറ്റ് ക്ലബ്ബില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.
ഇന്ത്യന്‍ നായകനായ ശേഷം മിതാലിയെപ്പോലെ താനും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. മിതാലിയും എന്നെപ്പോലെ തഴയപ്പെട്ടപ്പോള്‍ ഈ ഗ്രൂപ്പിലേക്ക് സ്വാഗതം എന്നാണ് ഞാന്‍ പറഞ്ഞത്. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ അതനുസരിക്കുകയേ വഴിയുള്ളു. 2006ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഫൈസസാലാബാദ് ടെസ്റ്റിലായിരുന്നു എന്നെ പുറത്തിരിരുത്തിയത്.
ഏകദിനത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടും 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും എന്നെ കളിപ്പിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കും. ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് പുറത്തേക്കുള്ള വഴിതുറക്കുക എന്നത് സാധാരണമാണ്. എന്നാല്‍ ഇത് മിതാലിയുടെ കരിയറിന്റെ അവസാനമല്ലെന്നും ഗാംഗുലി പറഞ്ഞു.
മിതാലിയെ പുറത്തിരുത്തിയതിലല്ല, സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിലാണ് തനിക്ക് ഏറെ നിരാശയെന്നും ഗാംഗുലി പറഞ്ഞു. കാരണം ഈ ടീമിന് അതിനപ്പുറം പോവാനുള്ള മികവുണ്ടായിരുന്നു. ഇതൊക്കെ സംഭവിക്കും. കാരണം ജീവിതത്തില്‍ ഒന്നിനും ഗ്യാരണ്ടിയില്ലല്ലോ എന്നും ഗാംഗുലി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!