15 പന്തുകള്‍ ആറ് വിക്കറ്റ്; ശ്രീലങ്കയെ ചുരുട്ടിക്കൂട്ടി ബൗള്‍ട്ട്; കിവീസിന് ലീഡ്

By Web TeamFirst Published Dec 27, 2018, 8:17 AM IST
Highlights

15 പന്തുകള്‍ക്കിടെ ആറ് വിക്കറ്റ്. വിട്ടുക്കൊടുത്തത് നാല് റണ്‍സ്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ട്രന്റ് ബൗള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 104 റണ്‍സ് മാത്രമാണ് ശ്രീലങ്കയ്്ക്ക് നേടാനായത്. ന്യൂസിലന്‍ഡ് സ്വന്തമാക്കിയത് 74 റണ്‍സിന്റെ ലീഡ്.

വെല്ലിങ്ടണ്‍: 15 പന്തുകള്‍ക്കിടെ ആറ് വിക്കറ്റ്. വിട്ടുക്കൊടുത്തത് നാല് റണ്‍സ്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ട്രന്റ് ബൗള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 104 റണ്‍സ് മാത്രമാണ് ശ്രീലങ്കയ്്ക്ക് നേടാനായത്. ന്യൂസിലന്‍ഡ് സ്വന്തമാക്കിയത് 74 റണ്‍സിന്റെ ലീഡ്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 178ന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 172 റണ്‍സ് ലീഡായി. ജീത് റാവല്‍ (72), ടോം ലാഥം (40) എന്നിവരാണ് ക്രീസില്‍.

88ന് നാല് എന്ന നിലയിലാണ് സന്ദര്‍ശകരായ ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ആറും നേടിയത് ബൗള്‍ട്ട. ആദ്യദിവസം ടിം സൗത്തി മൂന്നും കോളിന്‍ ഗ്രാന്‍ഡ്‌ഹോം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ഇന്ന് ആദ്യം നഷ്ടമായത് റോഷന്‍ സില്‍വ (21)യുടെ വിക്കറ്റാണ്. പിന്നാലെ 38ാം ഓവറിന്റെ ആദ്യ പന്തില്‍ നിരോഷന്‍ ഡിക്‌വെല്ല (4)യേയും ബൗള്‍ട്ട് മടക്കിയയച്ചു. ആ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി ബൗള്‍ട്ട് സ്വന്തമാക്കി. ദില്‍റുവാന്‍ പെരേര (0), സുരംഗ ലക്മല്‍ (0) എന്നിവരാണ് മടങ്ങിയത്. 

സൗത്തിയുടെ ഓരോവറിന് ശേഷം വീണ്ടും പന്തെറിയാനെത്തിയ ബൗള്‍ട്ട് രണ്ട് വിക്കറ്റുകള്‍ കൂടി നേടി. ദുശമന്ദ ചമീര (0), ലാഹിരു കുമാര (0) എന്നിവരേയാണ് ബൗള്‍ട്ട് മടക്കിയത്. എയ്ഞ്ചലോ മാത്യൂസ് (33) പുറത്താവാതെ നിന്നു. മാത്യൂസ് തന്നെയാണ് ടോപ് സ്‌കോററും. ലങ്കയുടെ എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്നലെ ധനുഷ്‌ക ഗുണതിലക (8), ദിമുദ് കരുണാരത്നെ (7), ദിനേശ് ചാണ്ഡിമല്‍ (6), കുശാല്‍ മെന്‍ഡിസ് (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മെന്‍ഡിസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കിയപ്പോള്‍ ബാക്കി മൂന്ന് വിക്കറ്റുകള്‍ സൗത്തി വീഴ്ത്തി. നേരത്തെ, സൗത്തിയുടെ അര്‍ധ സെഞ്ചുറിയാണ് കിവീസിനെ 150 കടത്തിയത്.

ആദ്യ ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനെ 178ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് സുരംഗ ലക്മലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുമ്പ് ബാറ്റ് താഴ്ത്തുകയായിരുന്നു. 68 റണ്‍സ് നേടിയ വാലറ്റക്കാരന്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. വാട്ലിങ് 46 റണ്‍സെടുത്തു. ലക്മലിന് പുറമെ ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി.  

സ്‌കോര്‍ ബോര്‍ഡില്‍ 64 റണ്‍സ് മാത്രമുള്ളപ്പോള്‍ ആതിഥേയര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. ജീത് റാവല്‍ (6), ടോം ലാഥം (10), കെയ്ന്‍ വില്യംസണ്‍ (2), റോസ് ടെയ്ലര്‍ (27), ഹെന്റി നിക്കോള്‍സ് (1), കോളിന്‍ ഗ്രാന്‍ഡ്ഹോം (1) എന്നിവര്‍ പവലിയനിലേക്ക് മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന വാട്ലിങ്- സൗത്തി സഖ്യം കൂട്ടിച്ചേര്‍ത്ത 108 റണ്‍സാണ് കിവീസിന് തുണയായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൗത്തി ആറ് ബൗണ്ടറിയും മൂന്ന് സിക്സും നേടി. നാല് ഫോറ് ഉള്‍പ്പെടുന്നതായിരുന്നു വാട്ലിങ്ങിന്റെ ഇന്നിങ്സ്. എന്നാല്‍ സൗത്തിയെ പുറത്താക്കി ദില്‍റുവാന്‍ പെരേര ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ വാലറ്റക്കാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല. നീല്‍ വാഗ്‌നര്‍ (0) അജാസ് പട്ടേല്‍ (2), വാട്ലിങ് എന്നിവരും പുറത്തായതോടെ കിവീസ് കൂടാരം കയറി. ട്രന്റ് ബൗള്‍ട്ട് (1) പുറത്താവാതെ നിന്നു.

click me!