
കൊല്‍ക്കത്ത: സ്റ്റീവ് സ്മിത്തിന്‍റെയും ഡേവിഡ് വാർണറുടെയും അഭാവത്തിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ജയിക്കാൻ സാധ്യത കൂടുതലാണെന്ന് മുൻക്യാപ്റ്റൻ സൗരവ് ഗാംഗുലി. സ്മിത്തും വാർണറും ഇല്ലാത്ത ഓസീസ് ടീം വിരാട് കോലിയും രോഹിത് ശർമ്മയും ഇല്ലാത്ത ഇന്ത്യൻ ടീം പോലാണെന്നും ഗാംഗുലി പറഞ്ഞു.
ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപിക്കാൻ ഇന്ത്യക്ക് കിട്ടിയ സുവർണാവസരമാണിത്. ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും തോൽവികൾക്ക് ഓസ്ട്രേലിയിൽ കണക്കുതീർക്കാൻ ഇന്ത്യക്ക് കഴിയുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യക്ക് മികച്ച ബൗളിംഗ് നിരയുണ്ട്.ഇഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ ബൗളര്‍മാര്‍ 20 വിക്കറ്റും വീഴ്ത്തിയത് നമ്മള്‍ കണ്ടതാണ്.
എന്നാല്‍ ഓസ്ട്രേലിയയില്‍ ആവരെ തോല്‍പ്പിക്കുക എന്നത് എപ്പോഴും കഠിനമാണെന്നകാര്യം മറക്കരുതെന്നും ഗാംഗുലി പറഞ്ഞു. ഓസ്ട്രേലിയ ദുര്‍ബല ടീമാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും തനിക്ക് അങ്ങനെ അഭിപ്രായമില്ലെന്നും ഗാംഗുലി പറഞ്ഞു. ആരാധകനോട് രാജ്യം വിട്ടുപോവാന്‍ ആവശ്യപ്പെട്ട കോലിയുടെ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു ഗാംഗുലിയുടെ മറുപടി.
ദക്ഷിണാഫ്രിക്കക്കെതിരെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട സ്മിത്തിന്റെയും വാര്‍ണറുടെയും ബാന്‍ക്രോഫ്റ്റിന്റെയും വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ പ്ലേയേഴ്സ് അസോസിയേഷന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ സമീപിച്ചിരുന്നു. എന്നാല്‍ വിലക്കിന്റെ കാലാവധി പൂര്‍ത്തിയാവുന്ന മാര്‍ച്ച് 29ന് മുമ്പ് മൂവരെയും തിരികെ കൊണ്ടുവരാനുള്ള സാധ്യത വിരളമാണെന്നാണ് സൂചനകള്‍. ഡിസംബർ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരന്പരയിൽ നാല് മത്സരങ്ങളാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!