അവസാന ആറ് മത്സരങ്ങളിൽ തായ് സു യിംഗിനെതിരെ സിന്ധുവിന്റെ ആദ്യ ജയമാണിത്.
ബീജിംഗ്: ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍, പി വി സിന്ധുവിന് തുടർച്ചയായ രണ്ടാം ജയം. സിന്ധു ലോക ഒന്നാം നമ്പർ താരം തായ് സു യിംഗിനെ തോൽപിച്ചു. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോർ 14-21, 21-16, 21-18. അവസാന ആറ് മത്സരങ്ങളിൽ തായ് സു യിംഗിനെതിരെ സിന്ധുവിന്റെ ആദ്യ ജയമാണിത്.
ആദ്യ മത്സരത്തിൽ സിന്ധു നിലവിലെ ചാമ്പ്യൻ അകാനെ യമാഗൂച്ചിയെ അട്ടിമറിച്ചിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സമീർ വർമ്മയും ജയിച്ചുകയറി. സമീർ രണ്ടാം മത്സത്തിൽ നേരിട്ടുള്ള ഗെയ്മുകൾക്ക് ഇന്തോനേഷ്യൻ താരം ടോമി സുഗിയാർത്തോയെ തോൽപിച്ചു. 21-16, 21-7 എന്ന സ്കോറിന് ആയിരുന്നു സമീർ വർമ്മയുടെ ജയം.
ലോക റാങ്കിംഗിൽ പതിനാലാം സ്ഥാനക്കാരനായ സമീര്‍ 40 മിനിറ്റുകൊണ്ടാണ് ഇന്തോനേഷ്യൻ താരത്തെ തോൽപിച്ചത്. ആദ്യ മത്സരത്തിൽ സമീർ വർമ്മ ജപ്പാൻ താരം കെന്‍റോ മെമോട്ടോയോട് തോറ്റിരുന്നു. നാല് താരങ്ങളുള്ള ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക.