
ഡാളസ്: അമേരിക്കൻ ടെലിഫോൺ സർവ്വീസ് ഭീമന്‍മാരായ എറ്റി ആന്‍ഡ് റ്റിയിൽ (AT&T) വൻ സുരക്ഷ വീഴ്‌ച. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് കമ്പനി സ്ഥിരീകരിച്ചു. കോൾ റെക്കോർഡും മെസേജ് ഹിസ്റ്ററിയും അടക്കം ഹാക്കര്‍മാര്‍ ചോർത്തി. ലാൻഡ്‌ലൈൻ യൂസർമാരുടെയും മൊബൈൽ യൂസർമാരുടെയും വിവരങ്ങൾ ചോർന്നെന്ന് എറ്റി ആന്‍ഡ് റ്റി വ്യക്തമാക്കി. എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങൾ ചോർന്നുവെന്നും കമ്പനി പ്രതിനിധി പറഞ്ഞു. 2022 മെയ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള വിവരങ്ങളാണ് ചോർന്നത്.
ഡാറ്റ ലീക്കുകളുടെ പട്ടികയിലേക്ക് എറ്റി ആന്‍ഡ് റ്റിയും എത്തിയിരിക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തുന്ന വാര്‍ത്തയാണ്. ലാൻഡ്‌ലൈൻ യൂസർമാരുടെയും മൊബൈൽ യൂസർമാരുടെയും കോള്‍ വിവരങ്ങള്‍, മെസേജുകള്‍ എന്നിവ ചോര്‍ന്നവയിലുണ്ട്. എന്നാല്‍ ഇവയുടെ തിയതിയും സമയവും ഹാക്കര്‍മാര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് കമ്പനിയുടെ വാദം. ഫോണ്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തവരുടെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ കവിയുന്ന സെല്‍ സൈറ്റ് ഐഡന്‍റിഫിക്കേഷന്‍ നമ്പറും ചോര്‍ന്നവയിലുണ്ട്. എന്നാല്‍ എത്ര ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത് എന്ന് പറയാന്‍ കമ്പനിക്കായിട്ടില്ല. വിവരചോര്‍ച്ചയെ കുറിച്ച് 11 കോടി ഉപഭോക്താക്കളെ അറിയിക്കുമെന്ന് എറ്റി ആന്‍ഡ് റ്റി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ മൊബൈല്‍, ലാന്‍ഡ്‌ലൈന്‍ സേവനദാതാക്കളില്‍ ഒരാളാണ് എറ്റി ആന്‍ഡ് റ്റി.
അടുത്തിടെ ഇന്ത്യയിലെ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്ലും ഡാറ്റ ലീക്കിന്‍റെ ആരോപണം നേരിട്ടിരുന്നു. 37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ഹാക്കര്‍മാരുടെ അവകാശവാദം. ആധാർ നമ്പറും, ജന്മദിനവും, വിലാസവും, ഇ മെയിൽ ഐഡിയും, ഫോട്ടോ ഐഡിയും അടക്കമുള്ള വിവരങ്ങൾ കുപ്രസിദ്ധ ഡാർക്ക് വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ടാണ് അവകാശവാദം. ക്സെൻ സെൻ എന്ന ഐഡിയിൽ നിന്നാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഈ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണം പൂര്‍ണമായും ഭാരതി എയര്‍ടെല്‍ നിഷേധിച്ചിരുന്നു.
Read more: 37.5 കോടി എയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന് ഹാക്കര്‍; നിഷേധിച്ച് കമ്പനി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം