
വാഷിംഗ്‌ടണ്‍: അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി (CIA) കൃത്രിമ ബുദ്ധിയുടെ (എഐ) സഹായത്തോടെ പുതിയ തലമുറ ഇന്‍റലിജൻസ് വിശകലന സംവിധാനങ്ങൾ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇതോടെ, ചാരപ്രവർത്തന മേഖലയിലെ മനുഷ്യ ജോലികൾക്ക് ഭീഷണിയുണ്ടോ എന്ന ചർച്ചകൾ ശക്തമാകുകയാണ്. മനുഷ്യ ചാരന്മാർ ശേഖരിക്കുന്ന വിവരങ്ങൾ വേഗത്തിലും കൃത്യതയോടെയും വിശകലനം ചെയ്യാൻ സിഐഎ എഐ ഉപയോഗിക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.
വിദേശ രാജ്യങ്ങളുടെ പദ്ധതികൾ, സൈനിക ശേഷി, നയപരമായ ഉദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ തയ്യാറാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഏജൻസി വ്യക്തമാക്കുന്നു. ഇതിലൂടെ നയതന്ത്രജ്ഞർക്ക് വേഗത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. സിഐഎ ഇതിനകം തന്നെ തങ്ങളുടെ ആദ്യ സ്വയം പ്രവർത്തിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
സിഐഎ ഡെപ്യൂട്ടി ഡയറക്‌ടർ മിക്കായെൽ എല്ലിസ് പറഞ്ഞതനുസരിച്ച്, ഈ സാങ്കേതികവിദ്യയുടെ ഉപയോഗം അടുത്ത വർഷങ്ങളിൽ വൻ തോതിൽ വർധിക്കും. പൊളിറ്റിക്കോ റിപ്പോർട്ടിൽ അദ്ദേഹം വ്യക്തമാക്കിയതുപോലെ, വിശകലന പ്ലാറ്റ്‌ഫോമുകളിൽ ജനറേറ്റീവ് എഐയുടെ രഹസ്യ പതിപ്പ് ഉൾപ്പെടുത്തി പ്രധാന നിഗമനങ്ങൾ തയ്യാറാക്കൽ, നിർണയങ്ങൾ പരിശോധിക്കൽ, വിവരങ്ങളിൽ പ്രവണതകൾ കണ്ടെത്തൽ തുടങ്ങിയ ജോലികൾക്ക് എഐ സഹായകരമാകും. എന്നാൽ, അന്തിമ തീരുമാനം എടുക്കുന്നത് മനുഷ്യരായിരിക്കും എന്ന് സിഐഎ ഉറപ്പുനൽകുന്നു. എഐ ഒരു സഹായ ഉപകരണം മാത്രമാണെന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം, അമേരിക്ക ഇതിനകം തന്നെ സൈനിക പ്രവർത്തനങ്ങളിൽ എഐ വിനിയോഗിക്കുന്നതായി യുഎസ് സെൻട്രൽ കമാൻഡിന്‍റെ (CENTCOM) തലവനായ ബ്രാഡ് കൂപ്പർ അടുത്തിടെ പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ, വലിയ തോതിലുള്ള ഡാറ്റ സെക്കൻഡുകൾക്കുള്ളിൽ വിശകലനം ചെയ്യാൻ എഐ സഹായിക്കുന്നു. ഇതിലൂടെ സൈനികർ കൂടുതൽ വേഗത്തിലും കൃത്യമായും തീരുമാനങ്ങൾ എടുക്കുന്നു.
അതേസമയം, ആന്ത്രോപിക്ക് എന്ന എഐ കമ്പനിക്കുമായുള്ള നിയമവിവാദവും ചർച്ചയിലുണ്ട്. മാരകമായ ആക്രമണങ്ങൾക്കും വൻ നിരീക്ഷണത്തിനും അവരുടെ മോഡലുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ കമ്പനി ശ്രമിച്ചതിനെ തുടർന്ന്, അമേരിക്കൻ സർക്കാർ ആന്ത്രോപിക്കിനെ സപ്ലൈ ചെയിൻ അപകടമായി പ്രഖ്യാപിച്ചിരുന്നു. ചൈന സാങ്കേതിക രംഗത്ത് വേഗത്തിൽ മുന്നേറുന്നതിനാൽ, അതിനെ മറികടക്കാൻ എഐ വിനിയോഗം അനിവാര്യമാണെന്നും മിക്കായെൽ എല്ലിസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ 300-ഓളം എഐ പദ്ധതികൾ സിഐഎ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam