സിഗ്നൽ പ്രസിഡന്റ് മെറിഡിത്ത് വിറ്റേക്കർ എഐ ചാറ്റ്ബോട്ടുകളെ സുഹൃത്തുക്കളായി കാണുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നു. ഈ ചാറ്റ്ബോട്ടുകൾക്ക് വികാരങ്ങളോ ബോധമോ ഇല്ലെന്നും അവയുടെ പ്രവർത്തനം വികസിപ്പിച്ച കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.  

ർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടുകളുടെ ഉപയോഗം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവയെ യഥാർത്ഥ സുഹൃത്തുക്കളായോ വിശ്വസ്‍ത കൂട്ടാളികളായോ കാണരുതെന്ന് സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മെസേജിങ് പ്ലാറ്റ്ഫോമായ സിഗ്നലിന്റെ പ്രസിഡന്റ് മെറിഡിത്ത് വിറ്റേക്കർ മുന്നറിയിപ്പ് നൽകി. ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയ എഐ ചാറ്റ്ബോട്ടുകൾ മനുഷ്യരോട് സൗഹൃദപരമായി പെരുമാറുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെങ്കിലും അവയ്ക്ക് വികാരങ്ങളോ ബോധമോ ഇല്ലെന്ന് അവർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് വിറ്റേക്കർ തന്റെ ആശങ്കകൾ പങ്കുവെച്ചത്. “എഐ ചാറ്റ്ബോട്ടുകൾ നിങ്ങളുടെ സുഹൃത്തുക്കളല്ല. ഇവയ്ക്ക് ബോധമോ സ്വതന്ത്രമായ ചിന്താശേഷിയോ ഇല്ല. പരിശീലന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എഐ ചാറ്റ്ബോട്ടുകൾ പ്രതികരിക്കുന്നത്,” എന്നാണ് മെറിഡിത്ത് വിറ്റേക്കർ പറഞ്ഞത്.

എഐ ചാറ്റ്ബോട്ടുകളുടെ പ്രവർത്തനം അവ വികസിപ്പിച്ച കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും മെറിഡിത്ത് വിറ്റേക്കർ ചൂണ്ടിക്കാട്ടി. ഉപയോക്താക്കൾക്ക് പലതരം കാര്യങ്ങൾ ചോദിക്കാനും പങ്കുവെക്കാനും കഴിയുമെങ്കിലും, ആ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിൽ അന്തിമ തീരുമാനാധികാരം സേവനം നടത്തുന്ന കമ്പനിക്കാണെന്ന് വിറ്റേക്കർ വ്യക്തമാക്കി.

സമീപകാലത്ത് ചില ഉപയോക്താക്കൾ എഐ ചാറ്റ്ബോട്ടുകളുമായി മാനസിക അടുപ്പം സ്ഥാപിക്കുന്ന സംഭവങ്ങൾ വർധിച്ചതും ഈ മുന്നറിയിപ്പിന് കാരണമായിട്ടുണ്ട്. ഈ വർഷം ആദ്യം, സൗഹൃദപരമായ സ്വഭാവത്തിന് പേരുകേട്ട GPT-4o മോഡൽ പിൻവലിച്ചപ്പോൾ ചില ഉപയോക്താക്കൾ ശക്തമായ നിരാശ പ്രകടിപ്പിച്ചിരുന്നു.

സ്വന്തം ആവശ്യങ്ങൾക്ക് എഐ ഉപയോഗിക്കാറുണ്ടെങ്കിലും, ചിന്തിക്കേണ്ട വിഷയങ്ങളിലോ ആശയങ്ങൾ വികസിപ്പിക്കേണ്ട സാഹചര്യങ്ങളിലോ താൻ ചാറ്റ്ബോട്ടുകളെ ആശ്രയിക്കാറില്ലെന്ന് വിറ്റേക്കർ പറഞ്ഞു. “ഒരു ആശയം മനസിലാക്കുന്നതിനും അതിനെ വികസിപ്പിക്കുന്നതിനുമുള്ള മാനസിക പരിശ്രമം എഐയുടെ റെഡി-മെയ്ഡ് ഉത്തരങ്ങൾ ഇല്ലാതാക്കരുത്,” എന്നാണ് മെറിഡിത്ത് വിറ്റേക്കറുടെ അഭിപ്രായം.

അതേസമയം, ഉപയോക്താക്കളുടെ ചാറ്റുകൾ കമ്പനികൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മെറിഡിത്ത് വിറ്റേക്കർ മുന്നറിയിപ്പ് നൽകി. ഇതിലൂടെ പരസ്യദാതാക്കളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി മറുപടികൾ ക്രമീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മെറിഡിത്ത് വിറ്റേക്കറുടെ ആശങ്ക.

എഐ സഹായികൾക്ക് ബാങ്ക് കാർഡുകൾ, ബ്രൗസിങ് ഹിസ്റ്ററി, മെസേജുകൾ, കലണ്ടർ, വിലാസം തുടങ്ങിയ വിവിധ സേവനങ്ങളിലേക്കുള്ള വ്യാപകമായ പ്രവേശനം നൽകുന്ന ആശയത്തെയും വിറ്റേക്കർ ശക്തമായി വിമർശിച്ചു. ഇത്തരത്തിലുള്ള സംവിധാനങ്ങൾ സ്വകാര്യതയ്ക്കും വ്യക്തിഗത നിയന്ത്രണത്തിനും വലിയ വെല്ലുവിളിയാകാമെന്നാണ് മെറിഡിത്ത് വിറ്റേക്കറുടെ മുന്നറിയിപ്പ്.