പേടിക്കണം.. ചീങ്കണ്ണി മത്സ്യങ്ങള്‍ ഇന്ത്യയിലും

By Web DeskFirst Published Jun 22, 2016, 4:49 PM IST
Highlights

കൊല്‍ക്കത്ത: ചീങ്കണ്ണിയെപോലെയുള്ള ഇരപിടിയന്‍ മത്സ്യത്തെ കണ്ടെത്തി. കൊല്‍ക്കത്തയിലെ സുബാഹാസ് സരോവറില്‍ നിന്നാണ് ഈ വ്യത്യസ്ത മത്സ്യത്തെ പരിസരവാസിയായ ഷിബോ മണ്ഡേല്‍ പിടികൂടിയത്. ഏതാണ്ട് 3.5 അടിയാണ് ഈ മത്സ്യത്തിന്‍റെ വലിപ്പം. മനുഷ്യനെപ്പോലും ആക്രമിക്കാവുന്ന സ്വഭാവമാണ്  മത്സ്യത്തിന് എന്നാണ് പ്രാഥമിക പരിശോധന നടത്തിയ ജൈവ ശാസ്ത്രകാര്‍ പറയുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെ പിടികൂടിയ തടാകത്തിലെ മറ്റു മത്സ്യങ്ങളെ ഈ മത്സ്യം ഭക്ഷണമാക്കിയെന്നാണ് ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയത്. ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ പൊതുവായി കാണപ്പെടുന്നത് വടക്കന്‍, മദ്ധ്യ അമേരിക്കന്‍ പ്രദേശങ്ങളില്‍ മാത്രമാണ്.  ഇരപിടിയന്‍ മത്സ്യങ്ങളുടെ ഏതാണ്ട് ഏഴു സ്പീഷ്യസുകള്‍ അവിടെ കാണപ്പെടുന്നു. അവയില്‍ ഏറ്റവും വലിയ വിഭാഗമായ അലിഗേറ്റര്‍ ഗറിന് സമാനമാണ് ഇപ്പോള്‍ കൊല്‍ക്കത്തയില്‍ കണ്ടെത്തിയ മത്സ്യം എന്നാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം.

എന്നാല്‍ ഇന്ത്യയിലെ ജലാശയങ്ങളില്‍ ഇവ എങ്ങനെ എത്തിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചുറ്റുമുള്ള ജീവികളെ ഭക്ഷിക്കുന്ന ഈ ജീവികള്‍ ഇന്ത്യന്‍ ജലാശയങ്ങളിലെ ജൈവ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഇവയുടെ മുട്ട വിഷമാണ്. ഇത് മറ്റ് ജീവികള്‍ക്കും അപകടമാണ്. 

എന്നാല്‍ അലിഗേറ്റര്‍ ഗറിന്‍റെ സാന്നിധ്യം ആന്ധ്രാ, തെലുങ്കാന, തമിഴ് നാട് എന്നിവിടങ്ങളിലെ ചില ജലാശയങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മുംബൈ നഗരത്തിലെ ഡര്‍ബാറില്‍ ഒരു കിണറില്‍ നിന്നും ചീങ്കണ്ണി മത്സ്യത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ നഗരങ്ങളിലെ ജലാശയങ്ങളില്‍ ഇവ വളരുന്നത് വലിയ ആശങ്കയാണെന്നാണ് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിശദീകരണം.

click me!