
വാഷിങ്ടൺ: വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ശ്രമം ശക്തമാക്കി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. ആറ് മാസംകൊണ്ട് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്കിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് ആരോപിച്ച് കമ്പനിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഒരോ അക്കൗണ്ടിനുമുള്ള ആക്റ്റീവിറ്റി പാറ്റേണ്‍ നോക്കിയാണ് ആ അക്കൗണ്ടുകള്‍ വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുക. മാസത്തിൽ 230 കോടി ആക്റ്റീവ് ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഇതിൽ അഞ്ച് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് കമ്പനി ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018 ഒക്ടോബർ മുതൽ 2019 മാർച്ച് വരെ 1.11 കോടി തീവ്രവാദവുമായി ബന്ധപ്പെട്ടതും 5.23 കോടി അക്രമാസക്തമായ ഉള്ളടക്കങ്ങളുമുള്ള പോസ്റ്റുകളും അകൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന 73 കോടി പോസ്റ്റുകളും ഫോട്ടോകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.
വ്യാപകമായി അക്കൗണ്ട് വിവരങ്ങൾ ചോർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ 120 കോടി വ്യാജ അകൗണ്ടുകൾ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. അമേരിക്കൻ സെനറ്റ് കമ്മറ്റിക്ക് മുമ്പാകെ ഫേസ്ബുക്ക് ഡയറക്ടർ ഷെറിൽ സാൻഡ്ബർഗ്ഗ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam