അനിഷ്ടസംഭവങ്ങള്‍ തടയാന്‍ ഫേസ്ബുക്കിന്‍റെ പുതിയ നീക്കം

By Web DeskFirst Published May 7, 2017, 7:42 AM IST
Highlights

മൂവായിരം പേരെയാണ് പുതുതായി ഫേസ്ബുക്ക് എടുത്തിരിക്കുന്നത്. എന്തിനാണെന്നല്ലെ തങ്ങള്‍ക്ക് കിട്ടുന്ന ചീത്തവിളിയും ചീത്തപ്പേരും ഒഴിവാക്കാന്‍ തന്നെ. പോണ്‍ വീഡിയോകള്‍, അനിഷ്ടവീഡിയോകള്‍, വിദ്വേഷപ്രസംഗങ്ങളും അക്രമങ്ങളും ഇങ്ങനെ ഒരോ യൂസര്‍ക്കും പലതും ലഭിക്കുന്നു ഫേസ്ബുക്കില്‍ നിന്നും ഇതിന്‍റെ പഴി മുഴുവന്‍ ഫെയ്സ്ബുക്കിനും. ഇത്തരം പഴികള്‍ കേള്‍ക്കാതിരിക്കാനുള്ള നീക്കത്തിലാണ് ഫെയ്സ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.  

കഴിഞ്ഞയാഴ്ച തായ്‌ലന്‍ഡില്‍ നിന്നുള്ള ഇരുപതുകാരന്‍ സ്വന്തം കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തത് ഫെയ്സ്ബുക്ക് പേജിലൂടെ ലൈവ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അമേരിക്കയില്‍ ഒരാള്‍ സ്വയം വെടിവച്ച് മരിക്കുന്നത് ലൈവ് ചെയ്തു. സാധാരണയായി പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഇത്തരം പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് തന്നെ നീക്കം ചെയ്യാറുള്ളത്. ആ രീതി മാറ്റുവനാണ് ഫേസ്ബുക്ക് നീക്കം.

ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനായി പുതുതായി നിയമിച്ച മൂവായിരം പേരുടെ നിയമനം. ഇതോടെ ഫെയ്സ്ബുക്ക് കമ്യൂണിറ്റി ഓപ്പറേഷന്‍സ് ടീമിന്‍റെ അംഗസംഖ്യ മൂന്നില്‍ രണ്ടു ഭാഗം കൂടും. നിലവില്‍ നാലായിരത്തി അഞ്ഞൂറോളം പേര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ട്.  മറ്റുള്ളവരെ ഉപദ്രവിക്കുന്നതോ സ്വയം മുറിവേല്‍പ്പിക്കുന്നതോ ആയ വിഡിയോകള്‍ ലൈവ് ആയി കാണിക്കുന്നത് ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. പുതുതായി നിയമിച്ച ജീവനക്കാർ കൂടി ചേരുന്നതോടെ ഇങ്ങനെയുള്ള അനിഷ്ടദൃശ്യങ്ങളുടെ പ്രചാരണത്തില്‍ ഗണ്യമായ കുറവുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറയുന്നു. 

ഇതിനായി പ്രാദേശികസംഘങ്ങളുടെയും നിയമസംവിധാനങ്ങളുടെയും സേവനം കൂടി വേണ്ടിവന്നാല്‍ പ്രയോജനപ്പെടുത്തും.  ഇത്തരം വിഡിയോകള്‍ തിരിച്ചറിയുന്ന ടെക്‌നോളജി വികസിപ്പിച്ചെടുക്കാനും ഫെയ്സ്ബുക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഫെയ്സ്ബുക്ക് ലൈവില്‍ വന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസ് സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു.  

നിലവില്‍ കോടിക്കണക്കിന് ഉപഭോക്താക്കളുള്ള ഫെയ്സ്ബുക്ക് വാര്‍ത്തകളും രാഷ്ട്രീയവും അക്രമവും എല്ലാം നിറഞ്ഞ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ്. തെറ്റായ വിവരങ്ങള്‍ പടരുന്നത് തടയാനായി കഴിഞ്ഞയാഴ്ച സുരക്ഷാ മുന്‍കരുതലുകള്‍ കുറച്ചുകൂടി ബലവത്താക്കിയിരുന്നു. മെസഞ്ചറിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും 'റിവഞ്ച് പോണ്‍'  പടരുന്നത് തടയാനുള്ള സംവിധാനം ഈയിടെയാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്.

click me!