
ബെർലിൻ: ഭാരം ചുമന്നു ക്ഷീണിച്ച തപാൽ ജീവനക്കാർക്ക് ലോക തപാൽ ദിനത്തോടനുബന്ധിച്ച് ആശ്വാസകരമായ വാർത്ത. പശ്ചിമ ജർമനിയിലെ ബാഡ് ഒാഫ് ഹെർസ്ഫെൽഡ് ടൗണിലെ തപാൽ ജീവനക്കാർക്ക് അത്താണിയായി പുതിയ കൂട്ടാളി എത്തിയിരിക്കുന്നു. മഞ്ഞ നിറത്തിൽ നാല് ചക്രങ്ങളിൽ എത്തിയ റോബോട്ട് ആണ് തപാൽ ജീവനക്കാർക്ക് ആശ്വാസമാകുന്നത്. മുഴുവൻ തപാൽ ഉരുപ്പടികളും വഹിച്ച് റോബോട്ട് പോകും, ജീവനക്കാർ പിന്തുടർന്നാൽ മതി.
ജർമൻ പോസ്റ്റൽ ആന്‍റ് ലോജിസ്റ്റിക് കമ്പനിയായ ഡച്ച് പോസ്റ്റ് ഡിഎച്ച്എൽ ആണ് പദ്ധതി തുടങ്ങിയത്. പോസ്റ്റ്ബോട്ട് എന്നറിയപ്പെടുന്ന സംവിധാനത്തിന് കീഴിൽ 150 കിലോ വരെ ഭാരം വഹിക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സാധിക്കും. ഒാൺലൈൻ വ്യാപാരം വ്യാപകമായതോടെയാണ് തപാൽ ജീവനക്കാർക്ക് ദുരിതം തുടങ്ങിയത്. വലിയ ഉരുപ്പടികളാണ് ഇവർക്ക് വഹിക്കേണ്ടി വരുന്നത്. നിലവിൽ ഇവർക്ക് ഇലക്ട്രിക്ക് ബൈക്കുകൾ ഉണ്ടെങ്കിലും തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് പരിമിതികൾ ഉണ്ട്.
പുതുതായി രംഗത്തിറങ്ങിയ റോബോട്ടിന് ആറ് തട്ടുകളുണ്ട്. തപാൽ ജീവനക്കാരുടെ കാലിന്‍റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള സെൻസര്‍ സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഏത് കാലാവസ്ഥയിലും ഇവ പ്രവർത്തിക്കും. വിതരണം നടത്തുന്ന ജീവനക്കാർ നിലവിൽ മികച്ച ജോലിയാണ് ചെയ്യുന്നതെന്നും എന്നാൽ അവർ വലിയ പ്രയാസം അനുഭവിക്കുന്നതായും കമ്പനി അധികൃതർ പറയുന്നു. പുതിയ സംവിധാനം ഇതിന് പരിഹാരമാണ്.
ഫ്രഞ്ച് കമ്പനിയായ എഫിഡൻസ് ആണ് പോസ്റ്റ് ബോട്ട് രൂപകൽപ്പന ചെയ്തത്. പരീക്ഷണ വിതരണത്തിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ ആറ് ആഴ്ച പ്രവർത്തിക്കും. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി പദ്ധതി വ്യാപകമാക്കുമെന്നും കമ്പനി അധികൃതർ പറയുന്നു. അന്താരാഷ്ട്ര തപാൽ ദിനം ഒക്ടോബർ ഒമ്പതിനാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam