യുഎസിന്‍റെ ബങ്കര്‍ ബസ്റ്റര്‍ ബോംബിന് മറുപടി ഖോറാംഷഹർ 4; ഇസ്രയേലിനെതിരെ ഇറാന്‍ പ്രയോഗിച്ചത് ഏറ്റവും വലിയ മിസൈല്‍

Published : Jun 22, 2025, 08:16 PM ISTUpdated : Jun 22, 2025, 08:21 PM IST
Kheibar surface-to-surface missile

Synopsis

2,000 കിലോമീറ്റര്‍ ദൂരം പ്രഹര ശേഷിയും 1,500 കിലോഗ്രാം വാര്‍ഹെഡുമുള്ള ഖോറാംഷഹർ-4 എന്ന കൂറ്റന്‍ റോക്കറ്റാണ് ഇറാന്‍ ഇന്ന് ഇസ്രയേലിലേക്ക് പ്രയോഗിച്ചത്

ടെഹ്‌റാന്‍: ഇസ്രയേലിനെ സഹായിക്കാന്‍ മൂന്ന് ആണവ സമ്പുഷ്‌ടീകരണ നിലയങ്ങളില്‍ അമേരിക്ക നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് വര്‍ഷത്തിന് രാജ്യത്തിന്‍റെ ഏറ്റവും വലിയ മിസൈല്‍ പ്രയോഗിച്ച് ഇറാന്‍റെ മറുപടി. 2,000 കിലോമീറ്റര്‍ ദൂരം പ്രഹരശേഷിയും 1,500 കിലോഗ്രാം വാര്‍ഹെഡുമുള്ള ഖോറാംഷഹർ-4 എന്ന കൂറ്റന്‍ റോക്കറ്റാണ് ഇറാന്‍ ഇന്ന് ഇസ്രയേലിലേക്ക് തൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഖൈബര്‍ മിസൈല്‍ എന്നൊരു പേര് കൂടി ഈ മധ്യ-ദൂര ബാലിസ്റ്റിക് മിസൈലിനുണ്ട്. ഒന്നിലേറെ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ഈ മിസൈലിനാവും എന്നാണ് ഇറാന്‍റെ അവകാശവാദം.

പേര് വന്ന വഴി

ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയതാണ് ഖോറാംഷഹർ 4. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരമായ ഖോറാംഷഹറിന്‍റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ പിടിച്ചടക്കിയ, ഇന്നത്തെ സൗദി അറേബ്യയിലുള്ള ഒരു ജൂത കോട്ടയുടെ പേരാണ് ഖൈബര്‍.

ഖോറാംഷഹർ-4 അഥവാ ഖൈബര്‍ എന്ന് പേരുള്ള റോക്കറ്റ് ഇറാന്‍റെ ആയുധപ്പുരയില്‍ നിലവിലുള്ള ഏറ്റവും വലിയ മിസൈലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖോറാംഷഹർ-4 എത്രത്തോളം അപകടകാരിയാണ് എന്ന് പരിശോധിക്കാം. ഇറാനിലെ പൊതുമേഖല പ്രതിരോധ കമ്പനിയായ എയ്‌റോസ്‌പേസ് ഇന്‍ഡ‌സ്ട്രീസ് ഓര്‍ഗനൈസേഷന്‍ (എഐഒ) വികസിപ്പിച്ച മധ്യ-ദൂര ബാലിസ്റ്റിക് ദ്രവ ഇന്ധന മിസൈലാണ് ഖോറാംഷഹർ-4. ഖോറാംഷഹർ മിസൈല്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട അപ്‌ഡേറ്റഡ് മിസൈലാണിത്. 2017 ജനുവരിയിലാണ് ഇറാന്‍ ഖോറാംഷഹർ-4 മിസൈല്‍ ആദ്യമായി പരീക്ഷിച്ചത്. അതേ വര്‍ഷം സെപ്റ്റംബറില്‍ ടെഹ്‌റാനിലെ മിലിറ്ററി പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ഉത്തര കൊറിയയുടെ Hwasong-10 മധ്യ-ദൂര മിസൈലുമായി ഖോറാംഷഹർ-4ന് സാമ്യതകളുള്ളതായി പ്രതിരോധ വിദഗ്‌ധര്‍ മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ വലിപ്പത്തില്‍ Hwasong-10നേക്കാള്‍ വലുതാണ് ഖോറാംഷഹർ-4. പതിമൂന്ന് മീറ്റര്‍ നീളം ഇറാന്‍റെ നാലാംതലമുറ ഖോറാംഷഹർ മിസൈലിനുണ്ട്.

അതിവേഗം, അനവധി ആക്രമണങ്ങള്‍

അന്തരീക്ഷത്തിന് പുറത്ത് മാക് 16 ഉം, റീ എന്‍ട്രിയില്‍ മാക് 8 ഉം വേഗം കൈവരിക്കാനാവുന്നതാണ് ഖോറാംഷഹർ-4 മിസൈലിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് വിശദീകരണം. 2,000 കിലോമീറ്റര്‍ പരിധിയുള്ള ഈ മിസൈലിന് 2,500 കി.മീ വരെ സഞ്ചരിക്കാനാകും എന്നും വിലയിരുത്തലുകളുണ്ട്. 1,500 കിലോഗ്രാം അല്ല, 1,800 കിലോഗ്രാം വരെ ആയുധം വഹിക്കാന്‍ ശേഷിയുണ്ട് എന്നും പറയപ്പെടുന്നു. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത ഖോറാംഷഹർ-4 മിസൈല്‍ എന്ത് ആഘാതമാണ് സൃഷ്ടിച്ചത് എന്ന് വ്യക്തമല്ലെങ്കിലും, പറക്കലിന്‍റെ അവസാന ഘട്ടത്തില്‍ വേര്‍പെടുന്ന വാര്‍ഹെഡ് 80 ലക്ഷ്യസ്ഥാനങ്ങള്‍ വരെ അതിവേഗം ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സത്യമെങ്കില്‍, ഖോറാംഷഹർ-4 മിസൈലിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും എതിരാളികള്‍ക്ക് വെല്ലിവിളിയായിരിക്കും. അതിനാല്‍ തന്നെ ഖോറാംഷഹർ-4 മിസൈല്‍ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

യുഎസ് ഇന്ന് പുലര്‍ച്ചെ ഇറാന്‍റെ ഫോര്‍ഡോ, നഥാന്‍സ്, ഇസ്‌ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ടോമഹോക്ക് സബ്‌സോണിക് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. അമേരിക്ക ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രായേലിനെതിരായ പ്രത്യാക്രമണത്തില്‍ ഇറാൻ, രാജ്യത്തിന്‍റെ ഏറ്റവും ഭാരം കൂടിയ പേലോഡ് വഹിക്കാൻ ശേഷിയുള്ള ഖോറാംഷഹർ-4 മിസൈൽ ഉപയോഗിച്ചത്. അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇന്ന് ഖോറാംഷഹർ-4 ഉള്‍പ്പടെ 40 മിസൈലുകള്‍ ഇസ്രയേലിലേക്ക് പായിച്ചതായാണ് ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡ് പറയുന്നത്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍