
വടക്കു പടിഞ്ഞാറൻ റഷ്യയിലെ ആഴക്കടലിൽനിന്ന് ഒരു കൂട്ടം മീനുകളെ കിട്ടിയപ്പോള്‍ റോമൻ ഫ്യോഡറോവിനും കൂട്ടർക്കും അറിയില്ലായിരുന്നു അത് ഒരു അപൂര്‍വ്വ സംഭവമാകുമെന്ന്. പൈശാചികമായ രൂപവുമായി ഇന്നോളം മനുഷ്യന്‍ കണ്ടില്ലാത്ത രൂപങ്ങളാണ് ഈ മത്സ്യങ്ങള്‍ക്ക്. സമുദ്രാന്തർ ഭാഗത്ത് ആയിരം മീറ്റർവരെ താഴ്ചയിൽ ജീവിക്കുന്നവയാണ് ഈ മീനുകളെന്ന് മത്സ്യത്തൊഴിലാളികൾ കരുതുന്നു.
വലയിൽക്കുടുങ്ങുന്ന വിചിത്ര രൂപികളുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുക വഴി പ്രശസ്തനായ റോമൻ ഫ്യോഡറോവാണ് ഈ വിചിത്ര മീനുകളുടെ ചിത്രങ്ങളും പുറംലോകത്തിന് സമ്മാനിച്ചത്. ഇൻസ്റ്റഗ്രാമിൽ 280,000 പേർ ഫ്യോഡറോവിനെ പിന്തുടരുന്നുണ്ട്. ചോരയിറ്റുവീഴുന്ന തരത്തിലുള്ള കണ്ണുകളുള്ളവ, പുറത്തേക്ക് ഉന്തിനിൽക്കുന്ന മഞ്ഞപ്പന്ത് പോലുള്ള കണ്ണുകളുള്ളവ തുടങ്ങി ഈ ചിത്രങ്ങളിലുള്ള മീനുകൾ യഥാർഥത്തിലുള്ളവയാണോ എന്നുപോലും സംശയം തോന്നും.
സമുദ്രത്തിലെ ട്വിലൈറ്റ് സോൺ എന്ന് ശാസ്ത്രകാരന്മാർ വിളിക്കുന്ന ആഴക്കടലിൽനിന്നാണ് ഈ മീനുകൾ ഫ്യോഡറോവിനും കൂട്ടർക്കും ലഭിച്ചത്. ഈ ഭാഗത്ത് മനുഷ്യർ ഇതേവരെ 0.05 ശതമാനം കണ്ടെത്തൽ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് വിലയിരുത്തുന്നത്.
മത്സ്യബന്ധനത്തിനായി സമുദ്രത്തിൽ മാസങ്ങളോളം തുടരുന്ന ഫ്യോഡറോവ്, പതിവായി ഇത്തരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഓരോ തവണ വലയുയർത്തുമ്പോഴും ഇതുപോലുള്ള ഏതെങ്കിലും ജീവികൾ അതിൽ കുടുങ്ങാറുണ്ടെന്ന് ഫ്യോഡറോവ് പറയുന്നു. ഏറ്റവുമൊടുവിൽ തന്റെ വലയിൽ കുടുങ്ങിയ മീനുകൾ കാഴ്ചയിൽ ഭീകരരൂപികളാണെങ്കിലും അവ സുന്ദരമാണെന്ന് ഫ്യോഡറോവ് പറയുന്നു. ഇത്തരം മീനുകളെ തിരിച്ചറിയാൻ ഫ്യോഡറോവ് തന്നെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരോട് ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam