വിഖ്യാത ശാസ്ത്രഞ്ജൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധവും ലേലത്തിൽ വിറ്റു

By Web TeamFirst Published Nov 9, 2018, 4:10 PM IST
Highlights

‘ഓൺ ദി ഷോൾഡർ ഓഫ് ജയന്റ്സ്’ എന്ന പേരിലാണ് ഓൺലൈൻ ലേലം നടന്നത്. ലേലം വഴി സമാഹരിക്കുന്ന തുക സ്റ്റീഫൻ ഹോക്കിങ്ങ് ഫൗണ്ടേഷനും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും കൈമാറും.

ലണ്ടൻ: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രഞ്ജനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവവും ലേലത്തിൽ വിറ്റു. വ്യാഴാഴ്ച നടന്ന ലേലത്തിൽ ഹോക്കിങ്ങിന്റെ വീൽചെയർ 300,000 (2,83,79,566 രൂപ) പൗണ്ടിനും പ്രബന്ധം 585,000 (5,53,19,665 രൂപ) പൗണ്ടിനുമാണ് വിറ്റ് പോയത്. 
 
മോട്ടോർ ന്യൂറോൺ അസുഖത്തെത്തുടർന്ന് ശരീരം തളർന്ന സ്റ്റീഫൻ ഹോക്കിങ്ങ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീൽചെയറിലാണ് ചിലവഴിച്ചത്. ഹോക്കിങ്ങിന് ലഭിച്ച അവാർഡുകൾ, മെഡലുകൾ, ലേഖനങ്ങൾ എന്നിവയും ഒാൺലൈൻ വഴി വിറ്റഴിച്ചു. ഇവകൂടാതെ ഹോക്കിങ്ങിന്റെ വിരലടയാളം പതിപ്പിച്ച പുസ്തകം ‘സമയത്തിന്റെ ലഘു ചരിത്രം’,  ‘വികസിക്കുന്ന പ്രപഞ്ചങ്ങളുടെ സവിശേഷതകൾ’ എന്ന 117 താളുകളുള്ള പ്രബന്ധവും ഒാൺലൈൻ വഴി വിറ്റഴിച്ചിട്ടുണ്ട്. 584,750 പൗണ്ടിനാണ് പ്രബന്ധം വിറ്റുപോയത്. ഹോക്കിങ്ങിന്റെ കൂടാതെ ഐസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരുടെ ലേഖനങ്ങളും, കൈയ്യഴുത്ത് പ്രതികളും ലേലത്തിൽ വിറ്റിരുന്നു.

‘ഓൺ ദി ഷോൾഡർ ഓഫ് ജയന്റ്സ്’ എന്ന പേരിലാണ് ഓൺലൈൻ ലേലം നടന്നത്. ലേലം വഴി സമാഹരിക്കുന്ന തുക സ്റ്റീഫൻ ഹോക്കിങ്ങ് ഫൗണ്ടേഷനും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും കൈമാറും. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഇലക്ട്രോണിക് വോയ്സ് സിന്തസൈസറും അധികം വൈകാതെ ഒാൺലൈനിലെത്തുമെന്ന് ലേലം അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് 76 കാരനായ ഹോക്കിങ്ങ് മരിക്കുന്നത്. എഴുപത്തി ആറ് വയസായിരുന്നു. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.   

click me!