എഐ ചതിച്ചു! ഐടി മേഖലയിൽ പിരിച്ചുവിടൽ തരംഗം; എച്ച്പി 6000 വരെ ജീവനക്കാരെ പിരിച്ചുവിടും, രഹസ്യ ലേഓഫുമായി ആപ്പിള്‍

Published : Nov 27, 2025, 09:30 AM IST
Apple and HP

Synopsis

2028 ആകുമ്പോഴേക്കും ആഗോളതലത്തിൽ 4,000 മുതൽ 6,000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെക് കമ്പനിയായ എച്ച്പി ഇൻ‌കോർപ്പറേറ്റഡ് പ്രഖ്യാപിച്ചു. ആരുമറിയാതെ ആപ്പിളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിടല്‍ നടത്തി. 

കാലിഫോര്‍ണിയ: ലോകത്തിലെ മുൻനിര ടെക് കമ്പനികളിലെ പിരിച്ചുവിടലുകള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എച്ച്പിയും ആപ്പിളും വലിയ തോതിലുള്ള തൊഴിൽ വെട്ടിക്കുറയ്‌ക്കല്‍ പ്രഖ്യാപിച്ചു. എഐ അധിഷ്ഠിത ബിസിനസ് മോഡലുകൾ കാരണം ഭാവിയിൽ ഈ പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് വിദഗ്‌ധർ പറയുന്നു. 2028 ആകുമ്പോഴേക്കും ആഗോളതലത്തിൽ 4,000 മുതൽ 6,000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെക് കമ്പനിയായ എച്ച്പി ഇൻ‌കോർപ്പറേറ്റഡ് പ്രഖ്യാപിച്ചു. പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും ഉൽപ്പന്ന വികസനം വേഗത്തിലാക്കുന്നതിനും ഉപഭോക്തൃ പിന്തുണയും ഉൽ‌പാദനക്ഷമതയും വർധിപ്പിക്കുന്നതിനും വലിയ തോതിൽ എഐ സ്വീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പിരിച്ചുവിടലുകളെന്ന് കമ്പനി പറയുന്നു.

എച്ച്‌പി പ്രതീക്ഷിക്കുന്നത് ഒരു ബില്യൺ ഡോളറിന്‍റെ ചെലവ് ലാഭം

ഉൽപ്പന്ന വികസനം, ആന്തരിക പ്രവർത്തനങ്ങൾ, ഉപഭോക്തൃ പിന്തുണാ ടീമുകൾ എന്നിവരെ പിരിച്ചുവിടൽ നേരിട്ട് ബാധിക്കുമെന്ന് എച്ച്പി സിഇഒ എൻറിക് ലോറസ് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം ഒരു ബില്യൺ ഡോളറിന്‍റെ ചെലവ് ലാഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി എച്ച്പി ഈ വർഷം ആദ്യം 2,000 ത്തിൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ആപ്പിളും നിശബ്‍ദമായി ജീവനക്കാരെ പിരിച്ചുവിട്ടു

ഈ ആഴ്‌ച ആപ്പിൾ ഇൻ‌കോർപ്പറേറ്റഡും അവരുടെ സെയിൽസ് ടീമിനെ നിശബ്‍ദമായി വെട്ടിക്കുറച്ചു. ബിസിനസുകൾ, സ്‍കൂളുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയ വിഭാഗങ്ങളിലായി ഡസൻ കണക്കിന് സെയിൽസ് റോളുകൾ കമ്പനി ഒഴിവാക്കി. ബ്രീഫിംഗ് സെന്‍ററിലെ അക്കൗണ്ട് മാനേജർമാരെയും ഉൽപ്പന്ന ഡെമോകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയും ഈ പിരിച്ചുവിടൽ നീക്കം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉപഭോക്തൃ കണക്ഷനുകൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ മാറ്റം വരുത്തിയതെന്ന് ആപ്പിൾ പറഞ്ഞു, എന്നാൽ ബാധിച്ച ജീവനക്കാരുടെ കൃത്യമായ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിരിച്ചുവിടൽ ബാധിച്ചവർക്ക് മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാമെന്നും ആപ്പിൾ പറഞ്ഞു. ആപ്പിൾ തങ്ങളുടെ വിൽപ്പനയുടെ കൂടുതൽ തേർഡ് പാർട്ടി റീസെല്ലർമാരിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി നിരവധി റിപ്പോർട്ടുകൾ പ്രസ്‌താവിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര ചെലവുകൾ കുറച്ചേക്കാം. അതേസമയം ആപ്പിളിന്റെ വരുമാനം വർധിച്ചുവരുന്ന സമയത്തും ഡിസംബർ പാദത്തിൽ 140 ബില്യൺ ഡോളറിന്‍റെ വിൽപ്പന നടത്താൻ ഒരുങ്ങുന്ന സമയത്തുമാണ് ഏറ്റവും പുതിയ സംഭവവികാസം എന്നതാണ് ശ്രദ്ധേയം. ഒക്ടോബറിൽ, ആപ്പിൾ ആദ്യമായി വിപണി മൂല്യത്തിൽ നാല് ട്രില്യൺ ഡോളർ പിന്നിട്ടിരുന്നു. ഇത് ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ വലിയ ടെക് കമ്പനിയായി മാറി.

11 മാസത്തിനുള്ളിൽ 1,114,124 തസ്‌തികകൾ വെട്ടിക്കുറച്ചു

Layoff.fyi ഡാറ്റ പ്രകാരം, ഒക്‌ടോബറിൽ 21 കമ്പനികൾ 18,510 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആമസോൺ മാത്രം 14,000 കോർപ്പറേറ്റ് ജോലികൾ കുറയ്ക്കാൻ തയ്യാറെടുക്കുകയാണ്. ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് തൊഴിൽ വെട്ടിക്കുറയ്ക്കൽ ആയിരിക്കും ഇത്. അതേസമയം, നവംബറിൽ 20 ടെക് കമ്പനികൾ ഇതുവരെ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും വലിയ പിരിച്ചുവിടൽ നടത്തിയത് ചിപ്പ്-ഡിസൈൻ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ സിനോപ്‌സിസ് ആണ്. ഈ കമ്പനി ഏകദേശം 2,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത് അവരുടെ ജീവനക്കാരുടെ ഏകദേശം 10 ശതമാനത്തോളം വരും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്