നീലക്കുറിഞ്ഞി വസന്തത്തേയും പ്രളയം തകര്‍ത്തു

By Web TeamFirst Published Aug 27, 2018, 4:49 PM IST
Highlights

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തവും നശിപ്പിച്ചാണ് പ്രളയം കടന്നുപോകുന്നത്. അപ്രതീക്ഷിതമായെത്തിയ  മഴയില്‍ നീലക്കുറിഞ്ഞി മൊട്ടിടാന്‍ ആദ്യം മടിച്ചു, പിന്നെ കനത്ത മഴയായതോടെ മൊട്ടിട്ടവ അഴുകാന്‍ തുടങ്ങി. 

മൂന്നാര്‍: മൂന്നാറിലെ വര്‍ണ്ണവിസ്മയത്തിന് ഇനിയും കാത്തിരിക്കണം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തവും നശിപ്പിച്ചാണ് പ്രളയം കടന്നുപോകുന്നത്. അപ്രതീക്ഷിതമായെത്തിയ  മഴയില്‍ നീലക്കുറിഞ്ഞി മൊട്ടിടാന്‍ ആദ്യം മടിച്ചു, പിന്നെ കനത്ത മഴയായതോടെ മൊട്ടിട്ടവ അഴുകാന്‍ തുടങ്ങി. മാനം തെളിഞ്ഞുവെങ്കിലും നീലവസന്തത്തിനായി ഇനിയും കാത്തിരിക്കണമെന്ന് ഔദ്യോഗികമായി തന്നെ അറിയിപ്പ് എത്തിയിരിക്കുകയാണ്.

ശാസ്ത്രീയമായി ഒട്ടും നീലക്കുറിഞ്ഞിയുടെ പൂക്കല്‍ നടക്കാന്‍ ആവശ്യമായ കാലവസ്ഥയല്ല മൂന്നറിലുണ്ടായത്. കനത്തമഴയില്‍ നീലക്കുറിഞ്ഞിയുടെ വിരിയല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മാസത്തേക്ക് നീണ്ടേക്കാം. ഒപ്പം തന്നെ അവയുടെ കൊഴിയലും വേഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് നീലക്കുറിഞ്ഞി ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലെ നീലക്കുറിഞ്ഞി ഉള്‍പ്പെടെ എല്ലാ ടൂറിസം പരുപാടികളും ഇനിയൊരറിയിപ്പ് എത്തുന്നതുവരെ നിര്‍ത്തിവെച്ചതായി ഇടുക്കി ജില്ലാ കളക്ടറുടെ അറിയിപ്പാണ് ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ നീലക്കുറിഞ്ഞി സീസണ്‍ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ടൂറിസം വകുപ്പിന്റെ അറിയിപ്പ് ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ പ്രതീക്ഷിച്ച നീലക്കുറിഞ്ഞി സീസണ്‍ ഇതോടെ വീണ്ടും മുന്നോട്ടു പോകും. വെയില്‍ കിട്ടിയാല്‍ മാത്രമേ നീലക്കുറിഞ്ഞികള്‍ പൂത്തു തുടങ്ങു. പ്രളയത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നുവര്‍ കൂട്ടത്തോടെ ടിക്കറ്റുകള്‍ റദ്ദാക്കി തുടങ്ങിയിരുന്നു. 

ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഇ-മെയില്‍ വഴി ടിക്കറ്റ് നമ്പറിനൊപ്പം തിയതിയും സമയവും ഫോണ്‍ നമ്പറും അയച്ചാല്‍ ടിക്കറ്റ് മാറ്റി നല്‍കും. ഇ-മെയില്‍- eravikulamnationalparkmunnar@gmail.com സാധാരണ മൂന്നാറിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സമയമാണ് ഇത്. രാജമല രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുകളും ലോഡ്ജുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. 
റോഡുകള്‍ തകര്‍ന്നതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ളവ സര്‍വീസ് നടത്തുന്നില്ല. ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോകുന്നത്. കുറിഞ്ഞിക്കാലം മുന്‍കൂട്ടി കണ്ട് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സന്ദര്‍ശകരുടെ ബുക്കിങ്ങും റദ്ദാക്കിയിരിക്കുകയാണ്.

click me!