
ന്യൂയോര്‍ക്ക്: മരണത്തിന് തൊട്ട് മുമ്പുള്ള സെക്കന്‍ഡുകളില്‍ സംഭവിക്കുന്നത് എന്ത് എന്ന് സംബന്ധിച്ച് പുതിയ പഠനം. മരണത്തിന് തൊട്ടു മുമ്പുള്ള സെക്കന്‍ഡുകള്‍ പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെടുക എന്നാണ് ഡേക്കിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ചിലര്‍ക്ക് കഴിഞ്ഞ കാല സംഭവങ്ങള്‍ മനസില്‍ തെളിയും മറ്റ് ചിലര്‍ക്ക് പ്രകാശം നിറഞ്ഞ ഒരു കുഴിയിലേക്ക് പോകുന്നത് പോലെയാണ് തോന്നുന്നത്. ഇത്തരം തോന്നലുകള്‍ക്ക് പിന്നില്‍ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നാണ് പഠനത്തിലെ വിശദീകരണം.
ഡേക്കിന്‍ സര്‍വകലാശാലയിലെ ന്യൂറാളജിസ്റ്റ് ഡോ. കാമറോണ്‍ ഷൗവാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഒരു സ്ത്രീയുടെ മരണത്തിന് തൊട്ടുമുമ്പുള്ള 30 സെക്കന്‍ഡുകളാണ് ഇവര്‍ പഠിച്ചത്. അവസാന 30 സെക്കന്‍ഡുകളെ 10 സെക്കന്‍ഡ് വീതമുള്ള മൂന്ന് വിഭാഗമാക്കി തിരിച്ച് തലച്ചോറില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്.
മരണമെത്തുമ്പോള്‍ ആദ്യം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയാണ് ചെയ്യുന്നത്. തലയില്‍ നിന്നും താഴേയ്ക്കാണ് ജീവന്‍ വെടിയുന്നത്.
തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന ആദ്യ 20 സെക്കന്‍ഡില്‍ സ്വയംബോധവും ചിന്താശേഷിയും നഷ്ടപ്പെടുന്നു. ഇതിന് പിന്നാലെ ഓര്‍മ്മയും ഭാഷയുടെ കേന്ദ്രവും പ്രവര്‍ത്തനരഹിതമാകും. ഇതാണ് കടുത്ത പ്രകാശം നിറഞ്ഞ പ്രദേശത്തേക്ക് പോകുന്നതായുള്ള തോന്നലിന് കാരണം.
ശരീരത്തില്‍ നിന്ന് ജീവന്‍ പറന്ന് പോകുന്നത് പോലുള്ള അനുഭവങ്ങള്‍ തോന്നല്‍ മാത്രമാണ്. മരണത്തിന്റെ അവസാന സെക്കന്‍ഡില്‍ ഓര്‍മ്മ നഷ്ടപ്പെടുന്നതിനാല്‍ ഭാവനയും ചിന്തകളും മാത്രമായിരിക്കും ഇത്തരം തോന്നലുകളില്‍ വരുന്നത്. ഓരോരുത്തര്‍ക്കും അവരുടെ ചിന്തകള്‍ക്ക് അനുസരിച്ചായിരിക്കും ഇത്തരം തോന്നലുകള്‍ വരുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam