
വാഷിംഗ്‌ടണ്‍: ക്രൗഡ് സോഴ്‌സിംഗ് ആപ്പായ ഐഎസ്‌ബ്ലോക്കും (ICEBlock) സമാനമായ സോഫ്റ്റ്‌വെയറും ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തതായി ടെക്‌നോളജി ഭീമനായ ആപ്പിൾ സ്ഥിരീകരിച്ചു. യുഎസ് ഭരണകൂടത്തിന്‍റെ സമ്മർദ്ദത്തെത്തുടർന്നാണ് ഈ തീരുമാനം. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) ഏജന്റുമാരുടെ സ്ഥലവും പ്രവർത്തനങ്ങളും അജ്ഞാതമായി ട്രാക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പാണ് ഐസ്ബ്ലോക്ക്. വെള്ളിയാഴ്‌ച മുതൽ ആപ്പ് സ്റ്റോറിൽ ഐസ്ബ്ലോക്ക് ആപ്പ് ഡൗണ്‍ലോഡിംഗിനായി ലഭ്യമായിരുന്നില്ല.
ഒരുദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു സൗജന്യ ആപ്പായിരുന്നു ഐസ്ബ്ലോക്ക്. ഐസിഇ ഏജന്‍റുമാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ഇത് ആളുകളെ അനുവദിച്ചു. ഇപ്പോൾ ഈ ആപ്പ് നീക്കം ചെയ്‌തു. "ആക്ഷേപകരമായ ഉള്ളടക്കം" ചൂണ്ടിക്കാട്ടി ആപ്പിൾ ഇത് നീക്കം ചെയ്‌തു. "നയ, ഉപയോക്തൃ സുരക്ഷാ ലംഘനങ്ങൾ" ചൂണ്ടിക്കാട്ടി ഗൂഗിൾ അതിന്‍റെ പ്ലേ സ്റ്റോറിൽ നിന്ന് സമാനമായ നിരവധി ആപ്പുകളും നീക്കം ചെയ്‌തു.
ആപ്പ് ഡെവലപ്പർ എന്താണ് പറഞ്ഞത്?
ആപ്പിളിന്‍റെയും ഗൂഗിളിന്‍റേയും നീക്കത്തെ ഐസ്ബ്ലോക്ക് ഡെവലപ്പർ ജോഷ്വ ആരോൺ ശക്തമായി വിമർശിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം നടത്തിയതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ഞങ്ങൾ അതിനെ എതിർക്കുകയും നിയമപരമായി അതിനെതിരെ പോരാടുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
ആപ്പിളിന്‍റെ പ്രതികരണം
ആപ്പ് സ്റ്റോർ സുരക്ഷിതവും വിശ്വസനീയവുമായ ഒരു പ്ലാറ്റ്‌ഫോമാണെന്ന് ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ആപ്പിൾ പ്രതികരിച്ചു. ആപ്പ് സുരക്ഷാ അപകടസാധ്യത ഉയർത്തുന്നതായി നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് വിവരം ലഭിച്ചതായി കമ്പനി അറിയിച്ചു.
അമേരിക്കയിലെ കുടിയേറ്റ നയങ്ങളെച്ചൊല്ലിയുള്ള തർക്കം ഇതിനകം തന്നെ വർധിച്ചുവരികയാണ്. ട്രംപ് ഭരണകൂടം അടുത്തിടെ കുടിയേറ്റ റെയ്‌ഡുകൾ ശക്തമാക്കിയിട്ടുണ്ട്. അത്തരം ക്രൗഡ് സോഴ്‌സിംഗ് ആപ്പുകൾ സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുന്നില്ലെന്നും അവയുടെ ഡെവലപ്പർമാർ നടപടി നേരിടേണ്ടിവരുമെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്.
ഐസ്ബ്ലോക്ക് പോലുള്ള മറ്റ് ആപ്ലിക്കേഷനുകൾ
അതേസമയം പൊലീസ് ചെക്ക്‌പോസ്റ്റുകൾ, സ്പീഡ് ട്രാപ്പുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കാണിക്കുന്ന ഗൂഗിൾ മാപ്‌സ്, വെയ്‌സ് പോലുള്ള ആപ്പുകൾ ഇപ്പോഴും ലഭ്യമായതിനാൽ, ഐസ്ബ്ലോക്ക് നീക്കം ചെയ്‌തത് യുഎസില്‍ വിമര്‍ശനവിധേയമായിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം