
മധ്യപ്രദേശിലെ ഇൻഡോറിൽ വൃദ്ധസദനത്തിലെ താമസക്കാരായ പ്രായം ചെന്ന സ്ത്രീകളെ 14 വയസ്സുള്ള കൗമാരക്കാരൻ വടികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചെന്ന് റിപ്പോർട്ട്. വൃദ്ധസദനം അന്തേവാസികളുടെ സുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതോടെ അടച്ച് പൂട്ടുകയും താമസക്കാരെ മറ്റ് അംഗീകൃത വൃദ്ധസദനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ബംഗംഗ പ്രദേശത്തെ പ്രേമാശ്രയ വൃദ്ധസദനത്തിലാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിശ്രമിക്കുകയായിരുന്ന വൃദ്ധരായ സ്ത്രീകളെ കൗമാരക്കാരൻ വലിയൊരു മരവടി കൊണ്ട് ആഞ്ഞടിക്കുന്നതും അത് തടയാൻ ശ്രമിച്ചവരെ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതോടെ ജില്ലാ കലക്ടർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സാമൂഹ്യനീതി വകുപ്പ്, വനിതാ - ശിശുക്ഷേമ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്തസംഘം സ്ഥാപനത്തിൽ പരിശോധന നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. പോലീസിന്‍റെ അന്വേഷണത്തിൽ, ഏകദേശം അഞ്ച് മാസം മുമ്പ് പൊള്ളലേറ്റ അമ്മയ്കക്കൊപ്പമാണ് കൗമാരക്കാരൻ വൃദ്ധസദനത്തിൽ എത്തിയതെന്നും പിന്നീട് അമ്മ മരിച്ചതിനെ തുടർന്ന് കുട്ടി അവിടെ തന്നെ താമസിക്കുകയുമായിരുന്നു.
निराश्रय बुजुर्गों की सुरक्षा को लेकर हम कितने बेफिक्र रहते हैं, घर नहीं समाज की संवेदना नहीं...इंदौर की तस्वीर है बताया जा रहा है जो नाबालिग बुजुर्गों पर लाठी चला रहा है वो मानसिक रूप से परेशान है और संस्था चलने वालों के पास पूरे दस्तावेज नहीं हैं! pic.twitter.com/6h2Ts4iefR
— Anurag Dwary (@Anurag_Dwary) July 30, 2026
ഒരു വയോധികയുമായുണ്ടായ തർക്കത്തെ തുടർന്നാണ് കുട്ടി അവരെ ആക്രമിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. കുട്ടിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനാൽ കൗൺസിലിംഗ് നൽകാനും പിന്നീട് ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. ആവശ്യമായ അനുമതികളില്ലാതെയാണ് വൃദ്ധസദനം പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്ഥാപനം സീൽ ചെയ്യുകയും നടത്തിപ്പുകാർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. സ്ഥാപനത്തിലുണ്ടായിരുന്ന വയോധികരെ വിവിധ അംഗീകൃത വൃദ്ധസദനങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളുള്ളവരെ സർക്കാർ ആശുപത്രികളിലേക്കും മാറ്റി.