
ഇന്ത്യൻ ഭക്ഷണത്തിന്‍റെ വൈവിധ്യവും രുചിക്കൂട്ടുകളും തന്നെ മറ്റ് രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളെ കാണുന്ന രീതിയിൽ മാറ്റം വരുത്തിയെന്ന് വിദേശിയായ എഡ് നാഥൻസൺ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ ഭക്ഷണത്തോടുള്ള തന്‍റെ പ്രണയം അദ്ദേഹം തുറന്നുപറഞ്ഞത്. ‘World’s Greatest Snack Detective’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നാഥൻസൺ ഏകദേശം അഞ്ച് വർഷം മുമ്പാണ് ഇന്ത്യൻ ഭക്ഷണം ആദ്യമായി പരിചയപ്പെടുന്നത്.
ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിച്ച അനുഭവം വിവരിക്കുമ്പോൾ, ‘സ്വർഗത്തിന്‍റെ വാതിലുകൾ തുറന്നതുപോലെ’ തോന്നിയെന്നാണ് നാഥൻസൺ പറഞ്ഞത്. ഇന്ത്യൻ വിഭവങ്ങളിലെ സുഗന്ധങ്ങളും മസാലകളും വിവിധ രുചികളുടെ കൂട്ടിച്ചേരലുമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും അദ്ദേഹം പറയുന്നു. തന്‍റെ ഇഷ്ടവിഭവങ്ങളിൽ പ്രധാനമായി അദ്ദേഹം പറയുന്നത് പാനിപൂരിയെയാണ്. വായിൽ പൊട്ടിത്തെറിക്കുന്ന ചെറിയ ‘ഫ്ലേവർ ബോംബുകൾ’ പോലെയാണ് പാനിപൂരിയെന്നാണ് നാഥൻസന്‍റെ വിശേഷണം. ഗോബി മഞ്ചൂരിയനും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. കോളിഫ്ലവർ ഇത്രയും രുചികരമാകാൻ പാടില്ലെന്ന തമാശയോടെയാണ് ഈ വിഭവത്തെ അദ്ദേഹം പ്രശംസിക്കുന്നത്.
ഇന്ത്യൻ ഭക്ഷണത്തിലെ രുചികളുടെ സങ്കീർണതയും വൈവിധ്യവുമാണ് മറ്റ് പല രാജ്യങ്ങളിലെ ഭക്ഷണങ്ങളിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്നതെന്നും നാഥൻസൺ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭക്ഷണം പരിചയപ്പെട്ടതോടെ തന്‍റെ ഭക്ഷണശീലങ്ങളിലും മാറ്റമുണ്ടായതായി അദ്ദേഹം പറയുന്നു. സ്വയം കടുത്ത മാംസാഹാരിയാണെന്ന് വിശേഷിപ്പിച്ചിരുന്ന നാഥൻസൺ ഇപ്പോൾ ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടം കാരണം വെജിറ്റേറിയൻ ഭക്ഷണവും തെരഞ്ഞെടുക്കാൻ തുടങ്ങി. അതേസമയം വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇന്ത്യൻ ഭക്ഷണത്തിന്‍റെ വൈവിധ്യം ഒരിക്കലും മടുപ്പിക്കില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇന്ത്യൻ വിഭവങ്ങൾ വീട്ടിൽ തന്നെ പാചകം ചെയ്ത് നോക്കണമെന്ന നിർദേശവും ചിലർ മുന്നോട്ടുവച്ചു. ഇന്ത്യൻ ഭക്ഷണത്തിന്‍റെ ആഗോള ജനപ്രീതി വീണ്ടും ചർച്ചയാക്കുന്നതാണ് നാഥൻസന്‍റെ വീഡിയോ.