കുളിക്കുന്നതിനിടെ ഫയർ അലാറം മുഴങ്ങി, ഓസ്ട്രേലിയയിൽ ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപ പിഴ!

Published : Aug 18, 2026, 09:42 PM IST
viral video

Synopsis

തണുപ്പ് കാരണമാണ് കുളിക്കുന്നതിനിടെ വാഷ്‌റൂമിലെ എക്‌സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യാതിരുന്നതെന്ന് യുവതി പറയുന്നു. കുളിമുറിക്ക് തൊട്ടുവെളിയിൽ ഫയർ അലാറം സ്ഥാപിച്ച അപ്പാർട്ട്മെന്റ് മാനേജ്‌മെന്റിന്റെ നടപടിയെയും യുവതി ചോദ്യം ചെയ്തു.

അഞ്ച് മിനിറ്റ് നീണ്ടൊരു സാധാരണ കുളിക്കിടെ അപ്പാർട്ട്മെന്റിലെ ഫയർ അലാറം മുഴങ്ങിയതിനെത്തുടർന്ന് ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് വൻ തുക പിഴ. 1,800 ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 1.30 ലക്ഷം ഇന്ത്യൻ രൂപ) യുവതിയിൽ നിന്ന് അധികൃതർ ഈടാക്കിയത്. വാമിക എന്ന യുവതിയാണ് തനിക്കുണ്ടായ അപ്രതീക്ഷിത അനുഭവം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

കുളി കഴിഞ്ഞ് പുറത്തിറങ്ങിയയുടൻ അപ്പാർട്ട്മെന്റിൽ അലാറം മുഴങ്ങുകയായിരുന്നു. തുടക്കത്തിൽ കെട്ടിടത്തിലെ ഫയർ ഡ്രിൽ പരിശീലനമായിരിക്കും ഇതെന്നാണ് യുവതി കരുതിയത്. പക്ഷേ, മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ മാനേജർ മുറിയിലെത്തി. അപകടസാഹചര്യമില്ലെന്ന് വ്യക്തമായെങ്കിലും അടിയന്തര സന്ദേശം ലഭിച്ച് ഫയർ സർവീസ് വാഹനം സ്ഥലത്തെത്തിയതിനാലാണ് ഇത്രയും വലിയ തുക പിഴയായി അടയ്ക്കേണ്ടി വന്നത്.

അഞ്ച് മിനിറ്റത്തെ കുളിക്കിടെ ഉയർന്ന ചൂടുകാറ്റും നീരാവിയും വാഷ്‌റൂമിന് പുറത്തുണ്ടായിരുന്ന സെൻസറിലേക്ക് അടിച്ചതാണ് അലാറം പ്രവർത്തിക്കാൻ കാരണമായത്. തണുപ്പ് കാരണമാണ് കുളിക്കുന്നതിനിടെ വാഷ്‌റൂമിലെ എക്‌സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യാതിരുന്നതെന്ന് യുവതി പറയുന്നു. കുളിമുറിക്ക് തൊട്ടുവെളിയിൽ ഫയർ അലാറം സ്ഥാപിച്ച അപ്പാർട്ട്മെന്റ് മാനേജ്‌മെന്റിന്റെ നടപടിയെയും യുവതി ചോദ്യം ചെയ്തു.

വീഡിയോ വൈറലായതോടെ വിദേശരാജ്യങ്ങളിലെ ഫയർ അലാറം സിസ്റ്റങ്ങളെക്കുറിച്ചും പിഴത്തുകയെക്കുറിച്ചും വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വെള്ളത്തിന്റെ ആവി തട്ടി ഫയർ അലാറം മുഴങ്ങുന്നത് അലാറത്തിന്റെ സാങ്കേതിക തകരാറാണെന്നും, അതിനാൽ ഫയർഫോഴ്‌സ് എത്തിയതിനുള്ള തുക യുവതി നൽകേണ്ടതില്ലെന്നും കാണിച്ച് കെട്ടിട ഉടമകൾക്കെതിരെ അപ്പീൽ നൽകാൻ നിരവധി പേർ നിർദ്ദേശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കെട്ടിടത്തിൽ വൻ തീപിടിത്തം, 11 -ാം നിലയിൽ നിന്നും രക്ഷാപ്രവര്‍ത്തകന്‍റെ കൈകളിലേക്ക് ചാടി യുവതി, വീഡിയോ
ഹാർവാർഡ് പഠനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങി, 3 മാസം മുത്തച്ഛൻ മിണ്ടിയില്ല, അനുഭവം പറഞ്ഞ് 'ബേബി ചക്ര' സ്ഥാപക