
റഷ്യയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിൽ കൊതുകുകൾ കൂട്ടത്തോടെ ആക്രമിച്ചതിനെത്തുടർന്ന് വിനോദ സഞ്ചാരികൾ പ്രാണരക്ഷാർത്ഥം ഓടി ഒളിക്കുന്ന ഭീതിജനകമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കൊതുകുകൾ ഒരു കറുത്ത പടലമായി മൂടിനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റഷ്യയിലെ ബുര്യാതിയ (Buryatia) മേഖലയിലുള്ള ഷൂച്യെ (Shchuchye) തടാകത്തിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ എത്തിയതായിരുന്നു വിനോദ സഞ്ചാരികൾ. എന്നാൽ, അവിടെയെത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ കാര്യങ്ങൾ കൈവിട്ടുപോയി. തടാകം കാണാൻ പോലുമാകാതെ, കൊതുക് പടയിൽ നിന്ന് രക്ഷപ്പെടാൻ സഞ്ചാരികൾ തങ്ങളുടെ കാറുകളിലേക്ക് ഓടിക്കയറുകയായിരുന്നു.
🇷🇺 Die russische Region Burjatien erlebt einen so großen Mückenangriff, dass Schwärme dieser Insekten die Menschen daran hindern, aus ihren Autos zu steigen. pic.twitter.com/rv0MxfYFm4
— Nachrichten (@NewsFokus) June 8, 2026
കൊതുകിൻ കൂട്ടം കാരണം ആളുകൾക്ക് കാറിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് ഒരാൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. "ഈ വർഷം എല്ലായിടത്തും കൊതുക് ശല്യം രൂക്ഷമാണ്, എന്നാൽ ഇങ്ങനെയൊന്ന് ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്," എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. "വളരെ ഭയാനകം, വെട്ടുക്കിളികളെപ്പോലെയാണ് ഇവ," എന്ന് മറ്റൊരു ഉപയോക്താവ് കുറച്ചു, ഒരു ഹൊറർ സിനിമയിലെ രംഗം പോലെയാണ് ഈ വീഡിയോ തോന്നിച്ചതെന്ന് കുറിച്ച ഒരു ഉപയോക്താവ്, മറ്റൊരു ആശങ്ക പങ്കുവെച്ചു. റഷ്യയിലെ അസ്ട്രാഖാൻ (Astrakhan) മേഖലയിലും സമാനമായ രീതിയിൽ കൂറ്റൻ കൊതുക് കൂട്ടങ്ങൾ നാശം വിതയ്ക്കുകയാണെന്നും, ഇവ ആളുകളുടെ വായയിലേക്കും മൂക്കിലേക്കും വരെ പറന്നു കയറുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഗവേഷകരുടെ അഭിപ്രായത്തിൽ, കൊതുകുകളുടെ ഈ അസാധാരണമായ പെരുപ്പം അടുത്ത ആഴ്ച വരെ തുടരാൻ സാധ്യതയുണ്ട്. റഷ്യയിൽ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല നടക്കുന്നത്. 2021-ൽ ബെറിംഗ് കടലിനോട് ചേർന്നുള്ള കാംചത്ക (Kamchatka) ഉപദ്വീപിലും ദശലക്ഷക്കണക്കിന് കൊതുകുകൾ ഇത്തരത്തിൽ കൂട്ടത്തോടെ എത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ (Alphabet) തികച്ചും വ്യത്യസ്തമായ ഒരു നീക്കം ശ്രദ്ധേയമാകുന്നത്. കാലിഫോർണിയയിലും ഫ്ലോറിഡയിലുമായി ഏകദേശം 3.2 കോടി കൊതുകുകളെ തുറന്നു വിടാൻ കമ്പനി അനുമതി തേടിയിരിക്കുകയാണ്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും, മാരക രോഗങ്ങൾ പരത്തുന്ന കൊതുകുകളെ പ്രകൃതിദത്തമായി ഇല്ലാതാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ടെക് ഭീമനായ ഗൂഗിളിന്‍റെ 'ഡീബഗ്' (Debug) എന്ന രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ നീക്കം.