
ഇന്ത്യയിൽ നിന്ന് ദത്തെടുക്കപ്പെട്ട രണ്ട് ബാല്യകല സുഹൃത്തുക്കൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് തങ്ങൾ സ്വന്തം സഹോദരിമാരാണെന്ന സത്യം തിരിച്ചറിഞ്ഞത്. ഇരുവരിൽ ഒരാൾ ചെയ്ത ഡിഎൻഎ പരിശോധനയാണ് തങ്ങളുടെ രക്തബന്ധം അവർ തിരിച്ചറിഞ്ഞത്!
ഇന്ത്യയിൽ ജനിച്ച മീന ഗെൽറ്റിങ്ക്, മിനാൽ തിജ്സെൻ എന്നിവരെ കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ വെവ്വേറെ കുടുംബങ്ങൾ ദത്തെടുക്കുകയായിരുന്നു. ഇരുവരും അങ്ങനെ നെതർലൻഡ്‌സിൽ തൊട്ടടുത്ത പ്രദേശങ്ങളിൽ, രണ്ട് കുടുംബങ്ങളിലായി വളർന്നു. 1996 -ൽ കൗമാരക്കാരായിരുന്നപ്പോൾ പോലും തങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്ന കാര്യം ഇരുവരും അറിഞ്ഞിരുന്നില്ല.
Two women adopted separately as infants and raised in different Dutch families reunited after a DNA test revealed they were biological sisters, decades after being left at orphanages in India https://t.co/7CFMpiD8TU pic.twitter.com/xkAKzzFRtR
— Reuters (@Reuters) August 13, 2026
പരസ്പരം 130 കിലോമീറ്റർ അകലെ താമസിച്ചിരുന്ന ഇരുവരും ദത്തെടുക്കപ്പെട്ട കുട്ടികൾക്കായുള്ള ഒരു പരിപാടിക്കിടെയാണ് കൗമാരകാലത്ത് ആദ്യമായി കണ്ടുമുട്ടുന്നത്. കണ്ടുമുട്ടിയ ഉടൻ തന്നെ അവർക്കിടയിൽ ശക്തമായ ഒരു മാനസികബന്ധം രൂപപ്പെട്ടു. പെട്ടെന്നുതന്നെ അവർ അടുത്ത സുഹൃത്തുക്കളാവുകയും പരസ്പരം തങ്ങളുടെ വിലാസങ്ങൾ കൈമാറുകയും ചെയ്തു. എന്നാൽ, പിന്നീട് 15 വർഷത്തോളം അവർക്ക് പരസ്പരം ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഒടുവിൽ 'മൈഹെരിറ്റേജ്' വഴി നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെയാണ് അവർ വീണ്ടും കണ്ടുമുട്ടിയത്. പരിശോധനയിൽ ഇരുവരുടെയും ഡി.എൻ.എ 100 % ഒരേപോലെയാണെന്ന് തെളിഞ്ഞു.
"വർഷങ്ങളായി എന്‍റെ ഹൃദയത്തിൽ വലിയൊരു ശൂന്യത അനുഭവപ്പെട്ടിരുന്നു. നഷ്ടപ്പെട്ടുപോയ ഒരു പസിൽ കഷ്ണം തിരികെ ലഭിച്ചത് പോലെയാണ് ഇപ്പോൾ തോന്നുന്നത്," മീന ഗെൽറ്റിങ്ക് തന്‍റെ സഹോദരിയെ തിരിച്ച് കിട്ടിയ സന്തോഷം മറച്ച് വയ്ക്കാതെ പറഞ്ഞു. നെതർലൻഡ്‌സിൽ വെച്ച് തന്‍റെ സഹോദരിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, "നിന്നെ കാണുമ്പോൾ എനിക്ക് സ്വന്തം വീട്ടിലെത്തിയത് പോലെയാണ് തോന്നുന്നത്," എന്നാണ് മീനാൽ പറഞ്ഞത്. "സഹോദരിമാരാണെന്ന് അറിയുന്നതിന് മുൻപ് തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ എപ്പോഴും സഹോദരിമാർ തന്നെയായിരുന്നു, പക്ഷേ, ആ കാര്യം മാത്രം ഞങ്ങൾക്ക് അറിയുമായിരുന്നില്ല," മിനാൽ വൈകാരികമായി കൂട്ടിച്ചേർത്തു. 43 -കാരിയായ മീന, ഇന്ന് മൂന്ന് മക്കളുടെ അമ്മയാണ്. 44 -കാരിയായ മിനാൽ തിജ്സെൻ മറ്റ് സഹോദരങ്ങൾക്കൊപ്പം മറ്റൊരു ഡച്ച് കുടുംബത്തിലാണ് വളർന്നത്.