
സംഘർഷഭരിതമായ മണിപ്പൂരിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഒരു ഫുട്ബോൾ മൈതാനത്ത് കളി നടക്കുന്നതിനിടയിൽ തോക്കുമായി ഏതാനും യുവാക്കൾ നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഇവർ തോക്ക് ചൂണ്ടുന്നതിന്റെയും ഗ്രൗണ്ടിലൂടെ തോക്കുമായി നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഫ്ലൂറസെൻ്റ് പച്ച ജഴ്‌സിയും കറുത്ത ഷോർട്ട്‌സും ധരിച്ച ചെറുപ്പക്കാരാണ് ഫുട്ബോൾ കളിക്കുന്നവരോടൊപ്പം തന്നെ ഗ്രൗണ്ടിൽ ഉള്ളത്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നൊഹ്ജാങ് കിപ്ജെൻ മെമ്മോറിയൽ മൈതാനത്ത് നടന്ന ഫുട്ബോൾ മത്സരത്തിനിടയിലാണ് തോക്കുകളുമായി ഏതാനും ചെറുപ്പക്കാരും മൈതാനത്ത് അണിനിരന്നത്. ഒരു സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. മുന്നൂറിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ നിന്നുള്ള നമ്പി റോമിയോ ഹാൻസോങ് എന്നയാളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആദ്യമായി പങ്കുവെച്ചത്. ഇദ്ദേഹം മണിപ്പൂരിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്.
സംഭവം വിവാദമായതോടെ ഹാൻസോംഗ് പിന്നീട് വീഡിയോ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്തു. എന്നാൽ, അതിനോടകം തന്നെ മറ്റു നിരവധി സോഷ്യൽ മീഡിയ പേജുകൾ ആ വീഡിയോ എടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളോട് ആവശ്യപ്പെട്ട് മെയ്റ്റി ഹെറിറ്റേജ് സൊസൈറ്റി ഫെബ്രുവരി 6 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വീണ്ടും ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു.