
സ്കീയിംഗ് നടത്തുന്നതിനിടെ പർവ്വതത്തിൽ നിന്ന് മഞ്ഞു പാളികളിലൂടെ ഒഴുകിപ്പോയ സ്കീയർ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മോണ്ട് ബ്ലാങ്കിൽ സ്കീയിംഗ് നടത്തുന്നതിനിടെയാണ് ഒരു ജർമ്മൻ സ്കീയർ ഹിമപാതത്തിൽ പെട്ട് പർവ്വതത്തിൽ നിന്ന് താഴേക്ക് ഒഴുകിപ്പോയത്. പർവതങ്ങളിലും മറ്റും ചെരുവുകളിലൂടെ മഞ്ഞ് ദ്രുതഗതിയിൽ താഴേക്ക് ഒഴുകുന്നതിനെയാണ് ഹിമപാതം എന്ന് പറയുന്നത്. നദിയിലൂടെ വെള്ളം കുത്തി ഒഴുക്കുന്ന അതേ വേഗതയിലായിരിക്കും മഞ്ഞുമലകളിൽ ഈ പ്രതിഭാസം നടക്കുക.
ജനുവരി 29 -നായിരുന്നു സംഭവം. സ്കീയർ ചരിവിലൂടെ താഴേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ, പെട്ടെന്നുണ്ടായ ഒരു ഹിമ പാതത്തിൽ ഇദ്ദേഹം പെട്ടു പോവുകയായിരുന്നു. ആശങ്കപ്പെടുത്തുന്ന വീഡിയോയിൽ ഇദ്ദേഹം രക്ഷപ്പെടാനായി കഠിനമായി പരിശ്രമിക്കുന്നതും എന്നാൽ, മഞ്ഞ് ഇദ്ദേഹത്തെ മൂടിക്കളയുന്നതും കാണാം. സംഭവത്തിന് ദൃക്‌സാക്ഷിയായ മോർഗൻ അഖോർഫി എന്ന 24 കാരനായ മറ്റൊരു സ്കീയറാണ് ഭയപ്പെടുത്തുന്ന നിമിഷം ക്യാമറയിൽ പകർത്തിയത്.
യുകെ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എസ്‌ഡബ്ല്യുഎൻഎസ് പറയുന്നതനുസരിച്ച്, സ്കീയർ 300 മീറ്റർ ഉയരത്തിൽ നീന് 50 മീറ്റർ താഴ്ചയിലേക്കാണ് വീണത്. ശേഷം ഇദ്ദേഹം മഞ്ഞിൽമൂടി പോവുകയായിരുന്നു. ഒടുവിൽ തന്‍റെ എമർജൻസി എയർബാഗിന്‍റെ സഹായത്തോടെയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. മരണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും നിരവധിയായ പരിക്കുകൾ ഇദ്ദേഹത്തിന് ഏറ്റിട്ടുണ്ട്.അപകടം സംഭവിച്ച 20 മിനിറ്റിനുള്ളിൽ തന്നെ രക്ഷാസംഘം സ്കീയറിനെ കണ്ടെത്തി. കണ്ടെത്തുമ്പോൾ ഇദേഹം അബോധാവസ്ഥയിലും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞ നിലയിലും ആയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഇതേ ദിവസം തന്നെ ഫ്രഞ്ച് ആൽപ്‌സിൽ മറ്റൊരിടത്ത് ഹിമപാതത്തിൽ അകപ്പെട്ടുപോയ അഞ്ച് സ്കീയർമാരുടെ ജീവൻ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More: ഭക്ഷണം ഉണ്ടാക്കുന്നതിനിടെ തള്ളവിരൽ പൊള്ളി; പിന്നാലെ അണുബാധ, യുവാവിന് രണ്ട് കാലും നഷ്ടമായി