
നീണ്ട 11 വർഷത്തെ പ്രണയത്തിനൊടുവില്‍ അവർ വിവാഹിതരായി. മറ്റ് നവവധൂവരന്മാരെ പോലെ വീഡിയോയും ചിത്രങ്ങളും തങ്ങളുടെ സമൂഹ മാധ്യമ പേജുകളില്‍ പങ്കുവച്ചു. പിന്നലെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച് ഒരു കൂട്ടം സമൂഹ മാധ്യമ ഉപയോക്തക്കൾ. മധ്യപ്രദേശിൽ നിന്നുള്ള യുവ ദമ്പതികളായ ഋഷഭ് രജ്പുത്തിന്‍റെയും ഷോണാലി ചൗക്‌സിയുടെയും വിവാഹ വീഡിയോകൾക്കും ചിത്രങ്ങൾക്കും നേരെയാണ് സമൂഹ മാധ്യമങ്ങളിലെ ഒരു കൂട്ടമാളുകൾ അധിക്ഷേപം ചൊരിഞ്ഞത്. വരന്‍റെ നിറത്തെ കുറിച്ചായിരുന്നു നവദമ്പികളെ ഒരു പരിചയവും ഇല്ലാത്ത സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായ പ്രകടനങ്ങൾ മുഴുവനും.
ഋഷഭ് രജ്പുത്തിന് വധുവിനെക്കാൾ അല്പം ഇരുണ്ട നിറമാണുള്ളത്. നിറത്തെ അടിസ്ഥാനമാക്കി ഒരു കൂട്ടം സമൂഹ മാധ്യമ ഉപയോക്താക്കൾ ഷോണാലി ചൗക്‌സിയുടെ തെരഞ്ഞെടുപ്പ് പണത്തിനോ പദവിക്കോ വേണ്ടിയായിരുന്നോ എന്നായിരുന്നു ചോദിച്ചത്. ഋഷഭിന് സർക്കാര്‍ ജോലി ആയിരിക്കാമെന്നും അതിനാലാണ് ഷോണാലി ഇത്തരമൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ചിലര്‍ ആരോപിച്ചു. എന്നാല്‍ അവരാരും തന്നെ ഇരുവരുടെയും 11 വർഷം നീണ്ട പ്രണയത്തെ കുറിച്ചോ അവരുടെ സ്നേഹബന്ധത്തെ കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ല.
'പ്രണയത്തിന് അതിരുകളില്ല. കാലക്രമേണ അവന്‍റെ ബാങ്ക് ബാലൻസ് വിലമതിക്കും, അതേസമയം അവളുടെ സൗന്ദര്യം കുറയും. മിടുക്കിയായ പെൺകുട്ടി.' എന്ന കുറിപ്പോടെ വോക്ഫ്ലിക്സ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നും ഇരുവരുടെയും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. ദിവ്യ എന്ന മറ്റൊരു എക്സ് അക്കൗണ്ടിൽ നിന്നും ഇത്തരം വിവാഹങ്ങളുടെ മൂല കാരണമെന്താണെന്നായിരുന്നു ചോദിച്ചത്. ഇത്തരം അഭിപ്രായങ്ങളോട് യോജിക്കുന്ന ഒരു കൂട്ടമാളുകൾ ഇരുവരുടെയും കുറിപ്പുകൾക്ക് താഴെ വിദ്വേഷ കുറിപ്പുകളുമായെത്തി. ചിലര്‍ അതിൽ ജാതിയും പണവും നിറവും കൂട്ടിക്കുഴച്ചു.
വിദ്വേഷ കുറിപ്പുകൾക്കെതിരെ ശക്തമായ കുറിപ്പുകളുമായി നിരവധി പേരാണ് എത്തിയത്. "ഫോട്ടോയിലുള്ളയാൾ രജപുത്_ഋഷഭ് ആണ്, പെൺകുട്ടി സൊണാലി ചൗക്സിയും. അവർ 11 വർഷമായി പ്രണയത്തിലായ രണ്ട് രജപുത് വംശജരാണ്. അവൾ അവനോടൊപ്പം നിന്നു. ഒരേ ജാതിയിലുള്ള വിവാഹങ്ങളിൽ ഒരിക്കലും ലജ്ജിക്കരുത്. അവരുടെ ബന്ധങ്ങൾ ശക്തമാണ്, അവരുടെ കുടുംബം കൂടുതൽ ശക്തമാകും. അവർക്ക് ആശംസകൾ." ഇരുവരെയും പരിചയമുള്ള ഒരാൾ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഇതിന് പിന്നലെ ഋഷഭ് രജ്പുത്ത് തന്നെ രംഗത്തെത്തി. 30 സെക്കന്‍റ് വിവാഹ വീഡിയോ വൈറലായതിന് പിന്നാലെ വീഡിയോയിലെ വരന്‍ താനാണെന്ന് വ്യക്തമാക്കി ഋഷഭ് രജ്പുത്ത് തന്‍റെ എക്സ് ഹാന്‍റിലില്‍ എഴുതി. താന്‍ ജീവിതകാലം മുഴുവനും ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരയായ ഒരാളാണെന്നും തനിക്ക് സര്‍ക്കാര്‍ ജോലി ഇല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം താന്‍ നല്ലൊരു ഭര്‍ത്താവായിരിക്കുമെന്നും കുടുംബത്തെ നന്നായി നോക്കുമെന്നും കുറിച്ചു. ഒപ്പം കോളേജില്‍ പഠിക്കുമ്പോൾ. താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് അവൾ തന്നെ പ്രണയിച്ച് തുടങ്ങിയതാണെന്നും കഴിഞ്ഞ 11 വർഷമായി, തന്‍റെ ജീവിതത്തിന്‍റെ മൂന്നിലൊന്ന് കാലം തങ്ങൾ പ്രണയിക്കുകയാണെന്നും ഋഷഭ് വ്യക്തമാക്കി. ഒപ്പം അവൾ എന്നെ സ്നേഹിക്കുന്നതുപോലെ നിങ്ങളെ സ്നേഹിക്കാൻ ഒരാളെ നിങ്ങൾക്ക് ലഭിക്കട്ടെയെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അത്തരമൊരു സ്നേഹം ഇപ്പോൾ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.