
മഹാരാഷ്ട്രയിലെ ലോണാവാലയിൽ ട്രെക്കിങ്ങിനിടെ കൊക്കയിലേക്ക് വീണ യുവാവിനെ മരക്കൊമ്പിൽ കുടുങ്ങിയ നിലയിൽ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മഴക്കാല ട്രെക്കിങ്ങിന്‍റെ അപകടസാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.
യുവാവ് സുഹൃത്തുക്കൾക്കൊപ്പം ലോണാവാലയിലെ ഒരു ട്രെക്കിങ് പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് വഴുതി കൊക്കയിലേക്ക് വീണതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ. ഭാഗ്യവശാൽ താഴേക്ക് വീഴുന്നതിനിടെ ഒരു മരത്തിന്‍റെ കൊമ്പിൽ കാൽ കുടുങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ സമയം പെയ്ത കനത്ത മഴ ദുഷ്‌കരമായ ഭൂപ്രകൃതിയും കാരണം യുവാവിന് രക്ഷപ്പെടാൻ സാധിച്ചില്ല, പിന്നാലെ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു.
Viral video: A young trekker slipped into a deep valley in #Lonavala during #heavyrains but survived after getting stuck on a tree trunk until rescuers pulled him to safety. 🌧️🌳
IMD has an Orange Alert, and authorities have warned against risky trekking.#Pune #Monsoon #WATCH pic.twitter.com/6YkqxdmFbk— Varad Bhatkhande | Journalist (@VaradBhatkhande) July 23, 2026
സുരക്ഷാ കയറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ഏറെ ശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ മഴയും വഴുക്കലുള്ള പാറകളും വലിയ വെല്ലുവിളി ഉയർത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവാവിനെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.
രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ രക്ഷാസംഘത്തിന്‍റെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തി. അതേസമയം, മഴക്കാലത്ത് പശ്ചിമഘട്ട മേഖലയിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പലരും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷം ലോണാവാലയിൽ മഴക്കാലത്ത് ഉണ്ടായ നിരവധി അപകടങ്ങൾക്കുശേഷം അധികൃതർ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. വീണ്ടും സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക ഉയർന്നു.