
ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം ഓരോ ദിവസവും മോശമായി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ പകുതിയോളം വർക്ക് ഫ്രം ഹോം അനുവദിച്ചു കഴിഞ്ഞു. സ്വതവേ ആരോഗ്യ പ്രശ്നങ്ങളുള്ള പലരുടെയും അവസ്ഥ മോശമായി. നിരവധി സോഷ്യൽ മീഡിയാ പോസ്റ്റുകളും ഇതുമായി ബന്ധപ്പെട്ട് വൈറലായി മാറുന്നുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടി ആശുപത്രിയിലാവാൻ കാരണം ദില്ലിയിലെ വായുമലിനീകരണമാണ് എന്നാരോപിച്ചുകൊണ്ട് ഒരു അമ്മ കരയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
സാക്ഷി പഹ്‌വ എന്ന യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഡൽഹി എൻസിആറിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിച്ചു, ഒടുവിൽ മകന് ശസ്ത്രക്രിയ ആവശ്യമായി വന്നു എന്നാണ് സാക്ഷി അവകാശപ്പെടുന്നത്. രണ്ട് വർഷം മുമ്പ് ഡൽഹിയിലേക്ക് താമസം മാറിയതിനു പിന്നാലെ മകന്റെ ആരോഗ്യം പെട്ടെന്ന് ക്ഷയിക്കുന്നതായി സാക്ഷി ശ്രദ്ധിക്കുകയായിരുന്നു. കുട്ടിക്ക് സാധാരണ അലർജിയുണ്ടാകാറുണ്ട്. എന്നാൽ, അതിന് പുറമേ ക്രമേണ നിരന്തരമായി ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ട് തുടങ്ങി. ആൻറിബയോട്ടിക്കുകൾ, ഹോമിയോപ്പതി, സ്റ്റിറോയിഡ് ബേസ്ഡായിട്ടുള്ള സ്പ്രേകൾ എന്നിവയുൾപ്പെടെ അനേകം ഡോക്ടർമാരെ കണ്ട് അനേകം ചികിത്സകൾ തേടി. എന്നാൽ, കുട്ടിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.
ആശുപത്രി കിടക്കയിൽ മകന്റെ വീഡിയോയും സാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്. സാക്ഷി അടുത്ത് തന്നെ നിന്ന് അവനെ ആശ്വസിപ്പിക്കാനും വേദനയിൽ നിന്നും ശ്രദ്ധ തിരിപ്പിക്കാനും ഒക്കെ നോക്കുന്നുണ്ടെങ്കിലും വീഡിയോയിൽ അവന്റെ വേദന പ്രകടമായി കാണാം. കാഴ്ച്ചക്കാരെ വല്ലാതെ അസ്വസ്ഥരാക്കുന്നതായിരുന്നു വീഡിയോ. പിന്നീട് ഡോക്ടർമാർ കുട്ടിക്ക് അഡിനോയിഡ് സ്റ്റേജ് 4 ഉം ടോൺസിസിൽ എൻലാർജ്മെന്റും കണ്ടെത്തി. പിന്നാലെ മൂക്കിലും തൊണ്ടയിലും അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
'ഞങ്ങൾ നികുതി അടയ്ക്കുന്നുണ്ട്, എന്നിട്ടും ഞങ്ങളുടെ കുട്ടികൾ ഓരോ ദിവസവും അപകടത്തിലാണ്. ഡൽഹി എൻസിആർ കുടുംബങ്ങൾ കടന്നുപോകുന്ന യാഥാർത്ഥ്യമാണിത്' എന്നാണ് സാക്ഷി പറയുന്നത്. ദില്ലിയിലെ വായു മലിനീകരണത്തെ കുറിച്ച് വലിയ ചർച്ചകളുയരാൻ പോസ്റ്റ് കാരണമായി.