
ലഖ്‌നൗവിൽ ഒരു യുവതി പതിവ് പോലെ ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്തതായിരുന്നു. എല്ലാം പതിവ് പോലെയായിരുന്നെങ്കിലും സാധനവുമായി ഡെലിവറി ഏജന്‍റ് എത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. യുവതിക്ക് മുന്നിൽ വച്ച് ഡെലിവറി ഏജന്‍റ് സ്വയം നഗ്നനായി, സ്വയംഭോഗം ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സെപ്റ്റോ ഡെലിവറി ഏജന്‍റിനെതിരെ നടപടിയെടുത്തെന്നും ഇയാളെ പിരിച്ച് വിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 7 -നായിരുന്നും സംഭവം. ലഖ്നൗവിലെ സെപ്റ്റോ ഉപഭോക്താവ് സിസിടിവി ദൃശ്യങ്ങൾ എക്സിലൂടെ പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആ ദൃശ്യങ്ങളിൽ ലഖ്‌നൗവിലെ ഒരു ഉപഭോക്താവിന്‍റെ വീടിന് മുന്നിൽ വാഹനം നിർത്തുന്ന ഡെലിവറി ഡ്രൈവറെ കാണാം. ഓർഡർ ചെയ്ത സാധനം യുവതിക്ക് കൈമാറുന്നതിന് മുമ്പ് ഇയാൾ തന്‍റെ സ്വകാര്യ ഭാഗങ്ങൾ വെളിപ്പെടുത്താനായി പാന്‍റിന്‍റെ സിബ് ഊരുകയായിരുന്നുവെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് യുവതി ആരോപിച്ചു. ഇതിന് ശേഷമാണ് ഇയാൾ യുവതിക്ക് ഓർഡർ ചെയ്ത സാധനം കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിൽ യുവതി വരുന്നതിന് മുമ്പ് സിസിടിവിയ്ക്ക് എതിരെ നിന്ന് ഫോൺ നോക്കുന്ന ഡെലിവറി ഏജന്‍റിനെ കാണാം. ഇയാൾ പാന്‍റിന്‍റെ സിബ് ഊരുന്നത് പോലൊരു ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും വ്യക്തമല്ല. അതേ സമയം യുവതി, ഡെലവറി ഏജന്‍റിൽ നിന്നും സാധനം കൈപറ്റി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ ഡെലവറി ഏജന്‍റിന്‍റെ അശ്ലീല പ്രദർശനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു. അതേസമയം വീഡിയോയ്ക്ക് താഴെ പേര് വെളിപ്പെടുത്താത്ത ഒരു യുവാവ്, തന്‍റെ കാമുകിക്കാണ് ഈയൊരു അനുഭവം ഉണ്ടായതെന്നും സംഭവത്തിൽ അവൾ മാനസികമായി തകർന്ന് പോയെന്നും എഴുതി. "ഇവിടെ ഇരയായത് എന്‍റെ കാമുകി ആണ്, അവൾക്ക് ഇത് ഒരു ഭയാനകമായ അനുഭവമായിരുന്നു. എങ്കിലും, അവനെ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പോലീസ് പിടികൂടി, അയാൾക്ക് "ചികിത്സ" നൽകി എന്ന സന്തോഷ വാർത്ത അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലഖ്‌നൗ പോലീസ് വളരെ വേഗത്തിൽ ജോലി ചെയ്തു, അത് അതിശയകരമാണ്," അജ്ഞാതനായ ഒരു യുവാവ് വീഡിയോയ്ക്ക് താഴെ കുറിച്ചു. വിഡിയോ വിവാദമായതിന് പിന്നാലെ ഡെലിവറി ഏജന്‍റിനെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നും പുറത്താക്കിയെന്നും ഇയാൾ അന്വേഷണവുമായി പോലീസിനോട് സഹകരിക്കുന്നുണ്ടെന്നും സെപ്റ്റോ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.