
മധ്യപ്രദേശിലെ രേവ ജില്ലയിൽ ഒരു ആദിവാസി സ്ത്രീ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്തിയില്ല. ഇവരുടെ ഗ്രാമത്തിലേക്ക് സഞ്ചാരയോഗ്യമായ റോഡ് ഇല്ലായിരുന്നെന്നും അതിനാൽ രോഗിയെ കട്ടിലിൽ കിടത്തി ബന്ധുക്കളും ഗ്രാമവാസികളും ആശുപത്രിയിലേക്ക് ചുമക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രമധ്യേ അവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയെയും അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും വലിയ വിമർശനമാണ് ഉയരുന്നത്.
സ്ത്രീയെ കട്ടിലോടെ ചുമന്ന് കൊണ്ട് ഒരു കൂട്ടം ആളുകൾ വിശാലമായ പാടത്തൂടെ നടന്ന് പോകുന്നത് വീഡിയോയിൽ കാണാം. "മധ്യപ്രദേശിലെ ആരോഗ്യമന്ത്രി രേവയിൽ നിന്നാണ് വരുന്നത്. എന്നിട്ടും, രേവയിലെ മംഗവാനിൽ, ശരിയായ റോഡോ ആംബുലൻസോ ഇല്ലാത്തതിനാൽ ഒരു ആദിവാസി സ്ത്രീക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ല" എന്ന് വീഡിയോയ്ക്ക് താഴെ നിരവധി പേരെഴുതി. പലരും ഇതിനെ ഭരണ പരാജയമായി ചൂണ്ടിക്കാണിച്ചു. വൈദ്യസഹായത്തിനായി ഗ്രാമവാസികൾ സ്ത്രീയെ കട്ടിലോടെ ചുമന്ന് ദീർഘ ദൂരം നടന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
The Health Minister of Madhya Pradesh comes from Rewa.
Yet, in Mangawan, Rewa, a tribal woman could not reach the hospital in time because there was neither a proper road nor an ambulance.
She died before reaching the hospital.
This is the reality of 20 years of BJP rule in… pic.twitter.com/CZyzS6Hfnv— Kamleshwar Patel (@Kamleshwar_INC) July 6, 2026
വീഡിയോ വൈറലായതിന് പിന്നാലെ, ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന മരണം, അതും ആരോഗ്യ, ഗതാഗത സംവിധാനങ്ങളുടെ വീഴ്ചയിൽ നിന്നും സംഭവിച്ച മരണം വലിയ പ്രതിഷേധത്തിന് കാരണമായി. വലിയ രാഷ്ട്രീയ വിമർശനമാണ് വീഡിയോ ഉയർത്തി വിട്ടത്. അതേസമയം സംഭവം പുറത്ത് വന്നതോടെ ആരോഗ്യമന്ത്രിയുടെ ജില്ലയിലെ പല ഭാഗങ്ങളിലും അടിസ്ഥാന ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മധ്യപ്രദേശിലെ 20 വർഷത്തെ ബിജെപി ഭരണത്തിന്‍റെ യാഥാർത്ഥ്യമാണിതെന്ന് മധ്യപ്രദേശ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം കമലേശ്വർ പട്ടേൽ എക്സിൽ കുറിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പ്രത്യേകിച്ച് റോഡുകളുടെയും അടിയന്തര ആംബുലൻസ് സേവനങ്ങളുടെയും അഭാവം, ആദിവാസി, ഗ്രാമീണ സമൂഹങ്ങളെ അടക്കം വലിയ തോതിൽ ബാധിക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സംസ്ഥാന സർക്കാരോ ആരോഗ്യവകുപ്പോ സംഭവത്തിൽ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടുകൾ പറഞ്ഞു.