
ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ ഒരു സിംഹം മനുഷ്യനെ ആക്രമിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ഇന്‍റർനെറ്റിൽ വൈറലായി. പാലിത്താന താലൂക്കിലെ ഗാർജിയ ഗ്രാമത്തിൽ ഇന്ന് ( ജൂലൈ 6 ) രാവിലെയായിരുന്നു സംഭവം. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമത്തിലെ മാൽധാരി നിവാസിയായ കലുഭായ് ബോഘഭായ് ഗമാര എന്നയാളെയാണ് സിംഹം അക്രമിച്ചത്. കലുഭായ്യുടെ വീടിന് മുന്നിൽ വച്ചായിരുന്നു സിംഹത്തിന്‍റെ ആക്രമണം. സിംഹം അയാളുടെ നേരെ ചാടിവീഴുകയായിരുന്നു. ഇതോടെ താഴെ വീണ കലുഭായുടെ കാലുകൾ കൂട്ടിപ്പിടിച്ച സിംഹം കാലിൽ കടിച്ചെന്നും ഇതേ തുടർന്ന് കലുഭായ്ക്ക് ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന്റെ ഭയാനകമായ നിമിഷങ്ങൾ വീഡിയോയിൽ കാണാം. 46 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, സ്വയം രക്ഷിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന കലുഭായിയെയും അദ്ദേഹത്തിന്‍റെ കാലുകൾ കുട്ടിപ്പിടിച്ച് കിടക്കുന്ന സിംഹത്തെയും കാണാം. പശ്ചാത്തലത്തിൽ സിംഹത്തെ ഓടിക്കാനായി നിലവിളിക്കുന്ന നാട്ടുകാരുടെ ശബ്ദവും കേൾക്കാം. ചിലർ കല്ലുകൾ വാരി സിംഹത്തിന് നേരെ എറിഞ്ഞു. ഏറെ നേരം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ ശേഷം സിംഹം കലുഭായിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് തന്നെ കയറിപ്പോയി. പിന്നാലെ പരിക്കേറ്റ കാലുഭായിയെ നാട്ടുകാർ പാലിറ്റാനയിലെ മാൻസിൻജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായ പരിക്കുകൾ പറ്റിയതായി നാട്ടുകാർ പറഞ്ഞു.
#LionAttack
A lion attacked a man in Garajiya village of #Gujarat's Bhavnagar district,The lion struck his neck with its paw, leaving him injured. He was rushed to hospital, while #viralvídeo incident is now under Forest Department investigation. @NewIndianXpress @santwana99 pic.twitter.com/HEu90bEoqh— Dilip Kshatriya (@Kshatriyadilip) July 6, 2026
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ അദ്ദേഹത്തിന്‍റെ പരിക്കുകളെ കുറിച്ച് നിരവധി പേരാണ് ചോദ്യങ്ങളുന്നയിച്ചത്. അതേസമയം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കാനും മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. "ഇന്ത്യയിൽ രാജ്യമെമ്പാടുമായി 4000-ത്തിലധികം കടുവകൾ ഉണ്ട്, അവയ്ക്ക് വിശാലമായ വാസസ്ഥലമുണ്ട്. എന്നാൽ 1,000 ഏഷ്യൻ സിംഹങ്ങളും ഗുജറാത്തിലെ സൗരാഷ്ട്രയിൽ മാത്രമായി കുടുങ്ങിക്കിടക്കുകയാണ്. സ്ഥല പരിമിതി കാരണം മനുഷ്യ-സിംഹ സംഘർഷം വർദ്ധിക്കുന്നു. ഗുജറാത്ത് അതിന്‍റെ ശാഠ്യം ഉപേക്ഷിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും വേണം," ഒരു കാഴ്ചക്കാരൻ എഴുതി.