
ഈജിപ്തിലെ ഹുർഘദയിൽ സ്കൂബാ ഡൈവിംഗ് പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദേശ വനിത. മെഡിൻ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതിന്റെ വീഡിയോയും അവർ തെളിവായി പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകൾക്ക് നേരെ എല്ലായിടത്തും അതിക്രമങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് യുവതിയുടെ വീഡിയോയും ശ്രദ്ധിക്കപ്പെടുന്നത്. സംഭവത്തെ കുറിച്ച് മെഡിൻ പറയുന്നത് ഇങ്ങനെയാണ്; പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ഇൻസ്ട്രക്ടർ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പർശിച്ചു. സാധാരണ ഇൻസ്ട്രക്ടർമാർ നൽകാറുള്ള സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായുള്ള സ്പർശനമായിരുന്നില്ല അത്.
വീഡിയോയിൽ മെഡിൻ അയാളുടെ കൈ തട്ടിമാറ്റുന്നതും വ്യക്തമായി കാണാം. ഹൈതം എം. അബ്ദുൽ ഹമീദ് എന്ന ഫ്രീലാൻസ് ഇൻസ്ട്രക്ടർക്കെതിരെയാണ് മെഡിൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'വെള്ളത്തിനടിയിലായിരിക്കുമ്പോൾ ഒരു വലിയ പവർ ഡൈനാമിക് നിലനിൽക്കുന്നുണ്ട്. ഡൈവിംഗ് നിയന്ത്രിക്കുന്നത് ഇൻസ്ട്രക്ടറാണ്. അതുകൊണ്ട് തന്നെ പലരും പ്രതികരിക്കാൻ ഭയപ്പെടും. എന്നാൽ, നിങ്ങൾക്ക് അസ്വസ്ഥത തോന്നിയാൽ പ്രതികരിക്കാനും ഡൈവിംഗ് പാതിവഴിയിൽ അവസാനിപ്പിക്കാനും മടിക്കരുത്' എന്നും മെഡിൻ കുറിച്ചു. സോളോ ട്രാവലർമാർ ഇത്തരം പരിശീലനങ്ങൾക്ക് പോകുമ്പോൾ ഇൻസ്ട്രക്ടർമാരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും മെഡിൻ മുന്നറിയിപ്പ് നൽകുന്നു.
ഈ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഡൈവിംഗ് സെന്ററിലും ബന്ധപ്പെട്ട സംഘടനകളിലും പരാതി നൽകാൻ പലരും മെഡിനോട് ആവശ്യപ്പെട്ടു. പ്രൊഫഷണൽ ഡൈവിംഗ് ഇൻസ്ട്രക്ടർമാരും യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശീലനത്തിനിടെ വായുവിൽ ഉയർന്നുപോകാതിരിക്കാനോ ഉപകരണങ്ങൾ ശരിയാക്കാനോ ചിലപ്പോൾ സ്പർശിക്കേണ്ടി വരാറുണ്ട്. എന്നാൽ, ഈ വീഡിയോയിലുള്ളത് അത്തരത്തിലുള്ള ഒന്നല്ലെന്ന് ഡൈവിംഗ് വിദഗ്ധർ തന്നെ പറയുന്നു. യുവതി പരിഭ്രാന്തയാകുന്ന സാഹചര്യമില്ലാതിരുന്നിട്ടും ഇൻസ്ട്രക്ടർ നടത്തിയത് അനാവശ്യമായ ശാരീരിക സ്പർശനമാണെന്ന് മറ്റൊരു ഇൻസ്ട്രക്ടർ അഭിപ്രായപ്പെട്ടു.