നിർമ്മിത ബുദ്ധിയുടെ വരവോടെ മാസം 2 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന തന്‍റെ കരിയർ തകർന്നുവെന്ന് ഒരു ഇന്ത്യൻ കോപ്പിറൈറ്റർ വെളിപ്പെടുത്തുന്നു. എഐ സിസ്റ്റങ്ങളെ പരിശീലിപ്പിച്ച ശേഷം കമ്പനികൾ പിരിച്ചുവിട്ടതോടെ, ഉയർന്ന ശമ്പളമുണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും നിലവിൽ 40,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയാണെന്നും യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.

നിർമ്മിത ബുദ്ധിയുടെ അതിവേഗത്തിലുള്ള വളർച്ച സർഗ്ഗാത്മക മേഖലകളിലെ തൊഴിലുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ഒരു ഇന്ത്യൻ കോപ്പിറൈറ്ററുടെ തുറന്നുപറച്ചിൽ. മാസം 2 ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന തന്‍റെ കരിയർ എഐയുടെ വരവോടെ തകരുകയും, പ്രതിമാസ ശമ്പളം വെറും 40,000 രൂപയായി ചുരുങ്ങുകയും ചെയ്തെന്ന് യുവാവ് വെളിപ്പെടുത്തി. 'മാസം 2 ലക്ഷത്തിൽ നിന്ന് 40,000 രൂപയിലേക്ക്; ജീവിതത്തിലെ ഏറ്റവും വലിയ തകർച്ച' എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇയാൾ തന്‍റെ അനുഭവം വിവരിച്ചത്.

18 -ാം വയസ്സിൽ തുടക്കം, 22 -ൽ ആറക്ക ശമ്പളം

കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഇയാൾ, എട്ട് വർഷം മുൻപാണ് ഫ്രീലാൻസിംഗിലൂടെ കരിയർ ആരംഭിച്ചത്. 18 -ാം വയസ്സിൽ ആദ്യമായി ഒരു വിദേശ കമ്പനിക്ക് വേണ്ടി മുഴുവൻ സമയ റിമോട്ട് ജോലി ലഭിച്ചു. സ്വന്തമായി കഴിവുകൾ വളർത്തിയെടുത്ത് 22 -ാം വയസ്സായപ്പോഴേക്കും വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം 2 ലക്ഷം രൂപ വരുമാനം നേടുന്ന ലീഡ് കോപ്പിറൈറ്റർ പദവിയിലേക്ക് ഉയർന്നു. 

എന്നാൽ, 2026 -ൽ എഐയുടെ കടന്നുവരവോടെ കാര്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞു. "2026 എനിക്ക് ശാപമായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ എന്‍റെ കൈവശമുണ്ടായിരുന്ന എല്ലാ പ്രോജക്റ്റുകളും ജോലിയും നഷ്ടപ്പെട്ടു. ആറക്ക ശമ്പളത്തിൽ നിന്ന് പെട്ടെന്ന് വരുമാനം പൂജ്യമായി മാറി. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് എഐ സിസ്റ്റങ്ങളെ പരിശീലിപ്പിച്ച ശേഷം കമ്പനികൾ തങ്ങളെ പിരിച്ചുവിടുകയായിരുന്നു," ഇയാൾ കുറിച്ചു.

ഇന്ന് ഉത്തരവാദിത്തം വലുത്, പക്ഷേ തുച്ഛമായ ശമ്പളം

ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നിലവിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മാർക്കറ്റിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. തെലങ്കാന ടൂറിസത്തിന്‍റെ മാർക്കറ്റിംഗ് സ്ട്രാറ്റജിക്ക് നേതൃത്വം നൽകുന്ന പ്രധാന ലീഡർമാരിൽ ഒരാളാണ് ഇയാൾ ഇപ്പോൾ. തൊഴിൽ ലഭിച്ചതിൽ ആശ്വാസമുണ്ടെങ്കിലും പ്രതിമാസം 40,000 രൂപ മാത്രമാണ് ശമ്പളം ലഭിക്കുന്നതെന്ന് ഇയാൾ പറയുന്നു. സാങ്കേതിക വിദ്യയുടെ വരവോടെ ജീവിതം എങ്ങനെ മാറിയുന്നുവെന്ന യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.