പഞ്ചാബിലെ ഫാസിൽകയിൽ, വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന് വാഗ്ദാനം നൽകി മുൻഭർത്താവ് 42-കാരിയായ സ്ത്രീയെ കൊലപ്പെടുത്തി. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും സന്തോഷത്തോടെ ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽ, പിന്നീട് കേസിലെ നിർണായക തെളിവായി മാറി.

ഞ്ചാബിലെ ഫാസിൽക ജില്ലയിൽ നടന്ന ക്രൂരമായ കൊലപാതകമാണ് ഇപ്പോൾ രാജ്യത്തെ നടുക്കുന്നത്. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന 42-കാരിയായ സ്ത്രീയെ വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നൽകി മുൻഭർത്താവ് വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും ചേർന്ന് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്.

വീണ്ടും ഒന്നാകാമെന്ന് വാഗ്ദാനം

വിവാഹമോചനത്തിന് ശേഷം സരോജ് സ്വന്തം വീട്ടിലായിരുന്നു താമസമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻഭർത്താവ്, ഗുർമീത് സിംഗ് വീണ്ടും ബന്ധം പുനഃസ്ഥാപിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് ഇരുവരും കണ്ടുമുട്ടുകയായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ സ്ത്രീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഒരു റീൽ ചിത്രീകരിക്കുകയും അപ്പോൾ തന്നെ അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. പ്രണയഗാനം പശ്ചാത്തലമാക്കിയ ആ വീഡിയോയിൽ ഇരുവരും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്നതും മുൻഭർത്താവ് വിജയചിഹ്നം കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പക്ഷേ, പിന്നീട് നടന്ന സംഭവിച്ച കാര്യങ്ങൾക്ക് ഈ വീഡിയോ കേസിലെ നിർണായക തെളിവുകളിലൊന്നായി മാറി.

Scroll to load tweet…

റീലിന് പിന്നാലെ കൊലപാതകം

റീൽ ചിത്രീകരിച്ച ശേഷം സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ മുൻഭർത്താവ്, കൈയിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മരകമായ മുറിവേറ്റ യുവതി അവിടെ വച്ച് തന്നെ മരിച്ചു. തുടർന്ന് മൃതദേഹം സമീപത്തെ വയലിൽ കുഴിച്ചുമൂടാൻ ഇയാൾ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് പറയുന്നു. എന്നാൽ, ഒരു സ്ത്രീയുടെ നിലവിളി കേട്ട് സമീപത്ത് ആട്ടിൻകൂട്ടത്തെ മേയിച്ചിരുന്ന ഒരാൾ ഗ്രാമവാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരെ കണ്ടതും മുൻ ഭർത്താവ് അവിടെ നിന്നും രക്ഷപ്പെട്ടു.

പ്രതി പിടിയിൽ

ഇതിനിടെ ഗ്രാമവാസികൾ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ഇതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതി അറസ്റ്റിലായെന്നും പോലീസ് കൂട്ടിച്ചേർത്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണോയെന്നും, പ്രതിയുടെ ഉദ്ദേശ്യവും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കൊലപാതകത്തിന് ഏതാനും നിമിഷങ്ങൾ മുമ്പ് സന്തോഷത്തോടെ ചിത്രീകരിച്ച റീൽ പിന്നീട് അവസാന ഓർമ്മയായി മാറിയെന്നത് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു.