
ഇന്ന് (28.3.'25) ഉച്ചയോടെ മ്യാന്മാറിൽ റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ബാങ്കോക്കിലെ അംബരചുമ്പിയായ കെട്ടിടം തകർന്നു വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആദ്യഭൂകമ്പത്തിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും അനുഭവപ്പെട്ടു. പിന്നാലെ മേഖലയില്‍ ചെറുതെങ്കിലും നിരവധി തുടർചലനങ്ങൾ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭൂകമ്പത്തെ തുടർന്ന് മ്യാന്മാറും തായ്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ പടുകൂറ്റന്‍ കെട്ടിടം തകർന്ന് വീഴുന്നതും ആളുകൾ റോഡിലൂടെ പരക്കം പായുന്നതും കാണാം. കെട്ടിടം തകർന്ന് വീണതിന് പിന്നാലെ പ്രദേശമാകെ ഭീകരമായ പൊടി ഉയരുന്നതും കാണാം. പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. റോഡുകളും പാലങ്ങളും ഉപയോഗ ശൂന്യമായെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More: ഭാര്യ സഹോദരിയുടെ സംശയം കുടുംബത്തിന്‍റെ സമാധാനം തകര്‍ത്തതിനെ കുറിച്ച് യുവാവിന്‍റെ കുറിപ്പ് വൈറല്‍
ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ അനുഭവപ്പെട്ട ഭൂകമ്പം പ്രഭവ കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് 1400 കിലോമീറ്റര്‍ അകലെ തായ്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടത്തെയാണ് തകര്‍ത്തത്. അതേസമയം നേരത്തെ ഭൂകമ്പ മുന്നറിയിപ്പ് ഉണ്ടായരുന്നതിനാല്‍ ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ആളപായമില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം നിലവില്‍ സൈനീക ഭരണമുള്ള ആഭ്യന്തര കലാപം രൂക്ഷമായ മ്യാന്മാരില്‍ ഭൂകമ്പം എന്ത് നാശനഷ്ടം വരുത്തിയെന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.