
ഇന്ത്യയിലെ പല നഗരങ്ങളിലും നിന്നും അടുത്ത കാലത്തായി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ടുള്ള അക്രമങ്ങൾ അരങ്ങേറുകയാണ്. പോലീസിനെയും നിയമ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി അക്രമികൾ പലപ്പോഴും തെരുവുകൾ പോലും കൈയടക്കുന്നു. ഏറ്റവും ഒടുവിലായി ഒഡീഷയിലെ ബെർഹാംപൂരിൽ നിന്നും പങ്കുവയ്പ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തെരുവിൽ നാട്ടുകാർ നോക്കി നിൽക്കെ ഒരു കൂട്ടം യുവാക്കൾ ദമ്പതികളെ അതിക്രൂരമായി മർദ്ദിച്ചു. ഏതാണ്ട് അഞ്ചോളം യുവാക്കൾ ചേർന്ന് ദമ്പതികളെ മുള വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ കാണാം.
ബെർഹാംപൂരിലെ തിരക്കേറിയ ഗിരി റോഡ് പ്രദേശത്താണ് ആക്രമണം നടന്നത്, റോഡിലൂടെ നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും പോകുന്നതും കാണാം. ചിലർ മൊബൈലിൽ സംഭവം ചിത്രീകരിക്കുന്നു. മറ്റ് ചിലർ ഒരു സ്ഥിരം സംഭവം എന്ന മട്ടിൽ ഒന്നുമറിയാത്തത് പോലെ കടന്നു പോകുന്നു. ഈ സമയമത്രയും റോഡിൽ കിടക്കുന്ന ആളെ അക്രമി സംഘം മുള വടി കൊണ്ട് ആഞ്ഞടിക്കുന്നു. ഭർത്താവിന് അടി കൊള്ളാതിരിക്കാൻ ഭാര്യ അദ്ദേഹത്തിന്‍റെ മുകളിൽ കിടക്കുന്നതും ഇരുവർക്കും അടിയേൽക്കുന്നതും വീഡിയോയിൽ കാണാം. ദമ്പതികൾക്ക് സമീപം റോഡിൽ ഒരു മോട്ടോർ ബൈത്ത് വീണു കിടക്കുന്നതും വീഡിയോയിൽ കാണാം.
സാരമായി പരിക്കേറ്റ ദമ്പതികളെ പിന്നീട് എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇരുവർക്കും സാരമായ പരിക്ക് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടനെ പിടികൂടുമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഉമേഷ് രഥ് എന്നയാൾക്കും ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്. അക്രമികളും ഇദ്ദേഹവും ഉൾപ്പെട്ടിരുന്ന ഒരു ഗ്രൂപ്പിലെ തർക്കങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നെന്നും പോലീസ് കൂട്ടിചേർത്തു. ആശിഷ് സാഹു, മുകേഷ് സാഹു എന്നിവരുൾപ്പെടെ അഞ്ചിലധികം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും പോലീസ് അറിയിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ നിയമസംവിധാനങ്ങളുടെ നിഷ്കൃതത്വത്തെ ചോദ്യം ചെയ്ത് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. പെതുനിരത്തിൽ ഇത്തരമൊരു അക്രമം അരങ്ങേറിയിട്ടും ആരും പ്രതികരിക്കാത്തതെന്തെന്ന് നിരവധി പേരാണ് ചോദിച്ചത്. അക്രമികളാണ് ഇപ്പോൾ നഗരങ്ങൾ നിയന്ത്രക്കുന്നതെന്നും പോലീസും സ്റ്റേറ്റും പലപ്പോഴും കാഴ്ചക്കാരാകുന്നെന്നും മറ്റ് ചിലർ ആരോപിച്ചു. അക്രമം കഴിഞ്ഞ് കേടുക്കുന്നതിലല്ല, അക്രമം നടക്കുന്നത് തടയുകാണ് പോലീസിന്‍റെ പ്രഥമ പരിഗണനയെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. കുറ്റവാളികൾ നിയമപരമായ ശിക്ഷയെ ഭയപ്പെടുന്നില്ലെന്നും അതാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് കാരണമെന്നും മറ്റൊരു കാഴ്ചക്കാരൻ അഭിപ്രായപ്പെട്ടു.