
ഉത്തർപ്രദേശിലെ സഹാറൻപൂരിലെ നനൗട്ടയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഒരു ഡോക്ടർ, പ്രസവശേഷം ശ്വസിക്കാൻ ബുദ്ധിമുട്ടിയ ഒരു നവജാതശിശുവിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദാദൻപൂർ സ്വദേശിയായ ആയിഷയെ കഴിഞ്ഞ തിങ്കളാഴ്ച പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവം വിജയകരമായി പൂർത്തിയാക്കിയെങ്കിലും, പ്രസവശേഷം കുഞ്ഞ് കരയുകയോ ശ്വസിക്കുകയോ ചെയ്യാതിരുന്നത് ഡോക്ടർമാരെ ആശങ്കയിലാക്കി. ഇതോടെയാണ് കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വസം നൽകാൻ ഡോക്ടർമാർ തയ്യാറായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വീഡിയോയിൽ അനക്കമറ്റ ഒരു നവജാത ശിശുവിന്‍റെ മുഖത്ത് ഒരു വെള്ളത്തുണി വിരച്ച ശേഷം വായിൽ നിന്നും വായിലേക്ക് ഡോ. റൂമ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നത് കാണാം. നിരവധി തവണ ഇത്തരത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയെങ്കിലും കുട്ടിക്ക് അനക്കമൊന്നുമുണ്ടായിരുന്നില്ല. ഇതോടെ നെഞ്ചത്ത് അമർത്തിയും പുറത്ത് തട്ടിയും കുട്ടിയെ ഉർത്താനുള്ള തീവ്രശ്രമം ഡോക്ടർമാർ തുടരുന്നതും വീഡിയോയിൽ കാണാം. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ കുട്ടി കരഞ്ഞെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ആശുപത്രി ജീവനക്കാർ റെക്കോർഡ് ചെയ്ത മൊബൈൽ വീഡിയോ, രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി. ഈ വീഡിയോയാണ് പിന്നീട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്.
നവജാതശിശുവിന്‍റെ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണത്തിന് ജനനത്തിന് ശേഷമുള്ള ആദ്യത്തെ കുറച്ച് മിനിറ്റുകൾ നിർണായകമാണ്. ഉടനടി ഇടപെടൽ നടത്തിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. "അതൊരു വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു. നവജാതശിശുവിനെ മറ്റെവിടെയെങ്കിലും റഫർ ചെയ്‌തിരുന്നെങ്കിൽ, കൃത്യസമയത്ത് സഹാറൻപൂരിലെത്താൻ ബുദ്ധിമുട്ടാകുമായിരുന്നു, അതിനാൽ ഞാൻ ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും കുഞ്ഞ് പ്രതികരിക്കുന്നതുവരെ ചികിത്സ തുടരുകയും ചെയ്തു," ഡോ. റൂമ പറഞ്ഞതായി ദൈനിക് ഭാസ്കർ റിപ്പോര്‍ട്ട് ചെയ്തു. ജനന സമയത്ത് ശ്വാസമെടുക്കാൻ കുട്ടികളിലുണ്ടാകുന്ന ബുദ്ധിമുട്ട് ഇന്ത്യയിൽ നവജാത ശിശുക്കളുടെ ജനനത്തോടെയുള്ള സങ്കീർണതയുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഡോ. റൂമിക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.