
മധ്യപ്രദേശിലെ ജബാൽപൂരിൽ ആയുധധാരികളായ ഒരു സംഘം മോഷ്ടാക്കാൾ ലോറി ഡ്രൈവറെ വാൾത്തലപ്പിൽ നിർത്തി ലോറിയിൽ നിന്നും ഡീസൽ മോഷ്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജബാൽപൂരിലെ പത്താൻ ബൈപാസിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മോഷ്ടാക്കളുടെ കൈവശം വാളുകളും തോക്കുകളുമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ, നിരവധി യുവാക്കൾ ആയുധങ്ങളുമായി ലോറിക്ക് ചുറ്റും നടക്കുന്നതും കാണാം. വീഡിയോയുടെ തുടക്കത്തിൽ റോഡിൽ, രാത്രി രണ്ട് ചരക്ക് ലോറികൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ റോഡിന്‍റെ മറുവശത്ത് നിന്നും ഒരാൾ വാളുമായി വന്ന് നിർത്തിയിട്ടിരിക്കുന്ന ഒരു ലോറിയുടെ സമീപത്ത് വന്ന് ഡ്രൈവറോട് എന്തോ സംസാരിക്കുന്നതും കാണാം. പിന്നാലെ ഒരു കാർ വന്ന് ലോറികളുടെ മുന്നിൽ നിർത്തുന്നു. കാറിന്‍റ ഡിക്കിയിൽ നിന്നും വലിയ നീല ക്യാനുകൾ ഇറക്കിവയ്ക്കുന്നതും അല്പ സമയത്തിന് ശേഷം ഇവ വീണ്ടും കാറിലേക്ക് കയറ്റുന്നതും കാണാം. ഈ സമയമത്രയും റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്ന് പോകുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സുരക്ഷയെ കുറിച്ചും ക്രമസമാധനത്തെ കുറിച്ചും നിരവധി പേരാണ് ആശങ്ക പങ്കുവച്ചത്. ഇറാൻ സംഘർഷത്തിന് പിന്നാലെ ഇന്ധന ക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയ്ക്കിടെയിൽ ഇത്തരം അക്രമങ്ങൾ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പുകളിൽ വ്യക്തം. ഇന്ധന ക്ഷാമം രൂക്ഷമാകാനുള്ള സാധ്യത മുൻനിർത്തി ജോലികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറ്റാനും വിദേശയാത്രകൾ ഒഴിവാക്കാനും സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഈ മോഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതെന്നതും ശ്രദ്ധേയം.